മുംബൈ: ഒന്നും രണ്ടുമല്ല മൂന്ന് ലോകകിരീടങ്ങളാണ് യുവരാജ് സിംഗിന്റെ മികവിൽ ഇന്ത്യ സ്വന്തമാക്കിയത്. 2000ത്തില്‍ അണ്ടർ 19, 2007ൽ ട്വന്റി 20, 2011ൽ ഏകദിന ലോകകപ്പ്. പക്ഷേ ഇപ്പോൽ കാലം മാറി. പരിക്കുകളും രോഗവും പ്രായവും യുവരാജിന് വെല്ലുവിളിയാകുന്നു. ഇന്ത്യൻ ടീമിൽ ഇനി യുവരാജ് അധികമൊന്നും കളിക്കാൻ ഇനി സാധ്യതയില്ല എന്നാണ് ബി സി സി ഐക്ക് അകത്തുള്ളവർ പോലും കരുതുന്നത്.
ഇന്ത്യൻ ടീമിൽ ഇനി അവസരം കിട്ടുമോ എന്ന കാര്യത്തിൽ തൽക്കാലം തീരുമാനം ഇല്ലെങ്കിലും 2019 ലോകകപ്പിനുളള ബി സി സി ഐയുടെ പ്ലാനിൽ യുവരാജ് ഇല്ല എന്ന കാര്യം ഉറപ്പാണ്. ശ്രീലങ്കയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും ഒരു ട്വന്റി 20യ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സെലക്ടർമാർ ഇക്കാര്യത്തിന് വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ട്.
ലങ്കൻ പര്യടനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ യുവരാജ് സിംഗിന്റെ അന്താരാഷ്ട്ര കരിയറിന് ഏറെക്കുറെ അവസാനമായി എന്ന് വേണം കരുതാൻ. ചാമ്പ്യൻസ് ട്രോഫിയിലും വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ടീമിലുണ്ടായിരുന്ന യുവരാജ് സിംഗിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ പറ്റിയിരുന്നില്ല. ടൂർണമെന്റിന് നടുവിൽ പരിക്ക് കൂടിയായതോടെ യുവരാജിനെക്കൊണ്ടുള്ള തലവേദന കൂടി.
യുവരാജിന്റെ ബാറ്റിംഗിന് പഴയ ആ ഗരിമയില്ല. അപൂർവ്വമായി മാത്രമേ യുവി ബൗൾ ചെയ്യാറുള്ളൂ. ഫീൽഡിങിലാകട്ടെ പഴയ യുവരാജേ അല്ല.. ഈ സ്ഥിതിയിൽ 2019 ലോകകപ്പിനുള്ള പദ്ധതിയിൽ യുവരാജിന് ഇടംകിട്ടില്ല. മാത്രമല്ല യുവരാജിന് പകരക്കാരായി ഒരുപാട് പേർ ടീമിലുണ്ട് താനും. എന്നാൽ ധോണിയുടെ കാര്യം അതല്ല. ധോണിക്ക് ഒരു പകരക്കാരൻ ഇപ്പോഴും ടീമിലില്ല - മുതിർന്ന ബി സി സി ഐ അംഗം പി ടി ഐയോട് പറഞ്ഞു.