ക്യാപ്റ്റന്‍മാരുടെ പ്രകടനം
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ടോപ് ക്ലാസ് ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ഉറപ്പിച്ചപ്പോൾ പാക് ക്യാപ്റ്റൻ സർഫരാസ് ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും ദയനീയമായി പരാജയപ്പെട്ടു. 68 പന്തിൽ പുറത്താകാതെ 81 റൺസാണ് കോലിയുടെ സംഭാവന. സർഫരാസാകട്ടെ 16 പന്തിൽ അടിച്ചത് 15 റൺസ്.
ഫീൽഡിങിലെ നിലവാരം
പതിവുപോലെ ദയനീയമായിരുന്നു പാകിസ്താന്‍റെ ഫീൽഡിങ്. രോഹിത് ശർമ, യുവരാജ് സിംഗ്, വിരാട് കോലി എന്നിവരുടെ ക്യാച്ചുകൾ പാക് ഫീൽഡർമാർ കൈവിട്ടു. മൂന്ന് പേരും അടിച്ച് പൊളിക്കുകയും ചെയ്തു. ഇഷ്ടം പോലെ റൺസും അവർ വഴങ്ങി. ഇന്ത്യയുടെ ഫീൽഡിങും മെച്ചമായിരുന്നില്ല, രണ്ട് ക്യാച്ച് ഇന്ത്യയും വിട്ടു. പക്ഷേ അത് വലിയ പ്രശ്നമായില്ല എന്ന് മാത്രം.
ഇന്ത്യയുടെ ബാറ്റിംഗ് കിടു
ബാറ്റിംഗ് ആയിരുന്നു ഇരുടീമുകളും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റുമായി ഇറങ്ങിയ അഞ്ച് പേരും മിന്നും പ്രകടനം പുറത്തെടുത്തു. നാല് പേർ ഫിഫ്റ്റിയടിച്ചു. ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, ധവാൻ, യുവരാജ് എന്നിവരാണ് ഫിഫ്റ്റിക്കാർ. അവസാനം എത്തിയ ഹർദീക് പാണ്ഡ്യയാകട്ടെ വെറും ആറ് പന്തിൽ അടിച്ചത് 20 റൺസ്.
ലക്ഷ്യബോധമില്ലാത്ത പാക് ബാറ്റിംഗ്
എന്നാൽ പാകിസ്താൻ ബാറ്റിങ് നിര ലക്ഷ്യബോധമില്ലാതെയാണ് കളിച്ചത്. കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പാകിസ്താൻ തകർന്ന് തരിപ്പണമായിപ്പോയി എന്ന് തന്നെ പറയാം. 33.4 ഓവറിൽ വെറും 164 റൺസിനാണ് പാകിസ്താൻ ഓളൗട്ടായി നാണം കെട്ടത്. 50 റൺസെടുത്ത അസ്ഹർ അലി മാത്രമാണ് പാകിസ്താൻ നിരയിൽ പൊരുതിയത്.
പേര് കളഞ്ഞ് പാക് ബൗളർമാർ
പരിചയ സമ്പന്നനായ വഹാബ് റിയാസ് ഭൂലോക തോൽവിയായി. മറ്റുള്ളവർക്കും അവസരത്തിനൊത്ത് ഉയരാനായില്ല. രോഹിത് ശർമയെ തുടക്കത്തിൽ വെള്ളം കുടിപ്പിച്ച മുഹമ്മദ് ആമിർ ഒഴികെ എല്ലാവരും നല്ല തല്ല് വാങ്ങി. ആമിറിന്റെ ഓവറുകൾ പൂർത്തിയാക്കാൻ പറ്റാത്തത് പാകിസ്താൻ അപ്രതീക്ഷിതമായ തിരിച്ചടിയായി. ഇത് ഇന്ത്യ ഉപയോഗിക്കുകയും ചെയ്തു.
ഇന്ത്യൻ ബൗളിംഗ് തകർത്തു
മഴമൂലം 41 ഓവറിൽ 267 റൺസായി പാകിസ്താന്റെ വിജയലക്ഷ്യം ചുരുക്കിയെങ്കിലും ഇന്ത്യൻ ബൗളർമാർ പിന്നോക്കം നിന്നില്ല. തുടക്കം മുതല്‍ ആക്രമിച്ച ഇന്ത്യൻ ബൗളിംഗ് അറ്റാക്ക് പാകിസ്താനെ നിലം തൊടിച്ചീല്ല എന്ന് തന്നെ പറയാം. ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർദീക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ പാകിസ്താനെ ശരിക്കും പിടിച്ചുകെട്ടുന്നതിൽ വിജയിച്ചു.
കൂട്ടുകെട്ടുകൾ ഇല്ലാത്ത പാക് ഇന്നിംഗ്സ്
തുടക്കത്തിൽ രോഹിത് ശർമ - ശിഖർ ധവാൻ സഖ്യവും പിന്നീട് രോഹിത് ശർമയും വിരാട് കോലിയും അവസാനം കോലി - യുവരാജ്, കോലി - പാണ്ഡ്യ ഈ കൂട്ടുകെട്ടുകൾ കൊണ്ടാണ് ഇന്ത്യ കളി ജയിച്ചത്. എന്നാൽ ഓപ്പണിങ് വിക്കറ്റ് ഒഴികെ ഒരു ഘട്ടത്തിലും ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ പാകിസ്താന് പറ്റിയില്ല.