ലണ്ടന്‍: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. അയൽക്കാരായ ശ്രീലങ്ക 7 വിക്കറ്റിനാണ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിലും 300 കടന്നെങ്കിലും ഇത്തവണ ഫലമുണ്ടായില്ല. കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ പൊരുതിയാണ് ശ്രീലങ്ക ഏഴ് വിക്കറ്റിന്റെ മിന്നും ജയം പിടിച്ചെടുത്തത്.
ജയിക്കാൻ 322 റൺസ് വേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റിൽ ഗുണതിലകെയും മെൻഡിസും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി. ഗുണതിലകെ 76ഉം മെൻഡിസ് 89ഉം റൺസെടുത്ത് റണ്ണൗട്ടായി. എന്നാൽ ക്യാപ്റ്റൻ ആഞ്ജലോ മാത്യൂസ്, ഗുണരത്നെ, കുശാൽ പെരേരെ എന്നിവരുടെ മികവിൽ ലങ്ക ലക്ഷ്യത്തിലെത്തി. മുനയിലാത്ത ബൗളിംഗും ഫീൽഡിങുമാണ് ഇന്ത്യയ്ക്ക് വിനയായത്.
നേരത്തെ ശിഖർ ധവാന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. 128 പന്തിൽ 15 ഫോറും 1 സിക്സും സഹിതം ധവാൻ 125 റൺസടിച്ചു. രോഹിത് ശർമ 78ഉം എം എസ് ധോണി 63ഉം റൺസടിച്ചു. ക്യാപ്റ്റൻ വിരാട് കോലി പൂജ്യത്തിന് പുറത്തായി. ഗ്രൂപ്പ് ബിയിൽ ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് ഇപ്പോൾ രണ്ട് പോയിന്റ് വീതമാണുളളത്.