ലണ്ടൻ: മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് പാകിസ്താൻ ഐ സി സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. കാർഡിഫിൽ നടന്ന ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് പാകിസ്താൻ തോൽപ്പിച്ചത്. രണ്ടാം സെമിയിൽ ബംഗ്ലാദശും ഇന്ത്യയും കളിക്കും. ഒന്നാം സെമിയിലെ സ്കോർ - ഇംഗ്ലണ്ട് 49.5 ഓവറിൽ 211 ഓൾ ഔട്ട്. പാകിസ്താൻ 37.1 ഓവറിൽ രണ്ട് വിക്കറ്റിന് 215.
സെമിഫൈനൽ മത്സരത്തിൽ പാകിസ്താൻ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. കഴിഞ്ഞ ദിവസം ശ്രീലങ്കയോട് ചേസ് ചെയ്ത് വിയർത്തത് ഓർത്തിട്ടാകണം. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കും വിധം പാകിസ്താൻ ബൗളർമാർ അസ്സലായി പന്തെറിഞ്ഞു. കരുത്തരായ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വെറും 211ൽ ഓളൗട്ടാക്കി. 46 റൺസെടുത്ത റൂട്ടാണ് ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ പാകിസ്താൻ തകർപ്പൻ തുടക്കം കിട്ടി. ഓപ്പണർമാരായ അസ്ഹർ അലി 76ഉം ഫക്തർ സമൻ 57 ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ബാബർ അസം (38 നോട്ടൗട്ട്) മുഹമ്മദ് ഹഫീസ് (31 നോട്ടൗട്ട്) എന്നിവർ അനായാസം കളി തീർത്തു. തുടർച്ചയായ മൂന്നാം മത്സരത്തിലും മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ച പാക് ഫാസ്റ്റ് ബൗളർ ഹസൻ അലിയാണ് മാൻ ഓഫ് ദ മാച്ച്.