തന്ത്രങ്ങളിലെ പാളിച്ച
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ആദ്യം ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് അധികം ജയിച്ചത് എങ്കിലും ഫൈനലിലെ സ്കോർ ബോർഡ് പ്രഷർ എന്ന ഫാക്ടർ കോലി മുൻകൂട്ടി കണ്ടില്ല എന്ന് വേണം കരുതാൻ. പരിചസമ്പത്ത് കുറഞ്ഞ പാകിസ്താൻ രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നിരുന്നെങ്കിൽ കൂടുതൽ പ്രഷറിൽ ആയിപ്പോയേനെ.
വാരിക്കോരി കൊടുത്തില്ലേ
നാലാമത്തെ ഓവറിൽ സെഞ്ചൂറിയൻ ഫഖർ സമാന് ജീവൻ കൊടുത്തത് അടക്കം ഇന്ത്യൻ ബൗളർമാർ ഇഷ്ടം പോലെ നോ ബോളുകൾ എറിഞ്ഞു. പ്രത്യേകിച്ചു ഭുമ്ര. വൈഡും നോബോളുമായി വാരിക്കോരി കൊടുത്തത് 25 റൺസാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇങ്ങനെ പന്തെറിയുക എന്നത് അംഗീകരിക്കാനേ പറ്റില്ല. പാർട്ണർഷിപ്പുകൾ തകർക്കുന്നതിലും ഇന്ത്യയ്ക്ക് വീഴ്ചപറ്റി.
അശ്വിൻ എന്ന പരാജയം
ടെസ്റ്റ് ക്രിക്കറ്റിൽ കാണുന്ന ബൗളറേ അല്ല ഏകദിനത്തിൽ അശ്വിൻ. ഭയങ്കര ഡിഫൻസീവാണ് അശ്വിന്റെ ബോളിങ്. റൺ വിട്ടുകൊടുക്കാതിരിക്കാൻ വേണ്ടി മാത്രം എറിഞ്ഞ അശ്വിന് വിക്കറ്റ് കിട്ടിയില്ല. വിക്കറ്റ് കിട്ടിയില്ല എന്ന് മാത്രമല്ല കണ്ടമാനം അടിയും വാങ്ങി. പത്തോവറിൽ 70 റൺസ്. ജഡേജയും കൂടി മോശമായതോടെ സ്പിൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി.
ബാറ്റിംഗിലെ തിരക്ക്
339 റൺസ് ജയിക്കാൻ വേണ്ടത് കൊണ്ടായിരിക്കും, ഇന്ത്യൻ ബാറ്റ്സ്മാൻമാർ നല്ല തിരക്കിലായിരുന്നു. രോഹിതും കോലിയും മികച്ച രണ്ട് പന്തുകളിലാണ് ഔട്ടായതെങ്കിലും ധോണിയും ജാദവും മറ്റും ഒരാവശ്യവും ഇല്ലാതെ കൂറ്റൻ ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു. ഒരു കൂട്ടുകെട്ട് പോലും ഇന്ത്യയ്ക്ക് ഉണ്ടാക്കാൻ പറ്റിയില്ല.
സത്യം ഇങ്ങനെയാണ്
ഇന്ത്യ ഡിഫൻസീവായിട്ടാണ് ആദ്യം മുതൽ കളിച്ചതെങ്കിൽ പാകിസ്താൻ ഇതിന് നേരെ വിപരീതമായിരുന്നു. ശരിക്കും ചാമ്പ്യന്മാരെ പോലെ കളിച്ചു. ധീരന്മാരെ ഭാഗ്യം തുണക്കും എന്ന് പറഞ്ഞത് പോലെ ഭാഗ്യവും അവർക്കൊപ്പം നിന്നു. ഫഖറിന്റെ വിക്കറ്റ്, റണ്ണൗട്ട് ചാൻസുകൾ, ഇൻസൈഡ് എഡ്ജുകൾ.. എല്ലാം പാകിസ്താന് വേണ്ടി ഒരുക്കിവെച്ച കളി പോലെ തോന്നി.