കൊൽക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയ്ക്ക് അത്യപൂർവ്വമായ റെക്കോർഡ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിവസവും ബാറ്റ് ചെയ്യുക എന്ന റെക്കോര്‍ഡാണ് സൗരാഷ്ട്രയിൽ നിന്നുള്ള വലംകൈയൻ ബാറ്റ്സ്മാനായ പൂജാര സ്വന്തമാക്കിയത്. കൊൽക്കത്തയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 52 റൺസെടുത്ത് ടോപ് സ്കോററായ പൂജാര രണ്ടാം ഇന്നിംഗ്സിൽ 22 റൺസാണ് അടിച്ചത്.
മഴമുടക്കിയ ഒന്നാം ദിവസം അവസാന മണിക്കൂറിൽ ക്രീസിലെത്തിയ പൂജാര രണ്ടാം ദിവസം കളി സാധ്യമായ കുറച്ച് ഓവറുകൾ മുഴുവനും പൂജാര ബാറ്റ് ചെയ്തു. മൂന്നാം ദിവസം രാവിലെയാണ് ഒന്നാം ഇന്നിംഗ്സിൽ ഔട്ടായത്. രണ്ടാം ഇന്നിംഗ്സിൽ നാലാം ദിവസം വൈകുന്നേരവും അഞ്ചാം ദിവസം രാവിലെയും ബാറ്റ് ചെയ്ത് പൂജാര റെക്കോർഡുമിട്ടു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഒമ്പതാമത്തെ ബാറ്റ്സ്മാനാണ് പൂജാര. മൂന്നാമത്തെ ഇന്ത്യക്കാരനും.
ബാറ്റിംഗിൽ ചേതേശ്വർ പൂജാരയാണ് റെക്കോർഡിന് ഉടമയായതെങ്കിൽ ബൗളിംഗിൽ അത് ഫാസ്റ്റ് ബൗളർമാർ മൂവരും ചേർന്ന് പങ്കിട്ടു. ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാമത്തെ തവണയാണ് ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളർമാർ 10 വിക്കറ്റും വീഴ്ത്തുന്നത്. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും നാല് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാക്കിയായ രണ്ട് വിക്കറ്റുകൾ ഉമേഷ് യാദവിനാണ്. സ്പിന്നർമാരായ അശ്വിനും ജഡേജയും ചേർന്ന് ആകെ പന്തെറിഞ്ഞത് വെറും 9 ഓവർ മാത്രമാണ്.