കൊളംബോ: ഇന്ത്യൻ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത് ഏതാനും ദിവസങ്ങൾകൊണ്ട് തന്നെ രവി ശാസ്ത്രി ടീമിന്റെ പരിശീലന ശൈലി മാറ്റുന്നു. ബാറ്റിംഗിലാണ് ശാസ്ത്രി കാര്യമായും മാറ്റങ്ങൾ വരുത്തുന്നത് എന്നാണ് റിപ്പോർട്ട്. ഏത് സമയത്തും ബാറ്റ് ചെയ്യാൻ ഓരോ ബാറ്റ്സ്മാനും പ്രത്യേകം പരിശീലനമാണ് പുതിയ കോച്ച് നൽകുന്നത്. എന്ന് കരുതി തൽക്കാലം ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താനൊന്നും സാധ്യതയില്ല.
ഗാലെയിൽ അവസാനിച്ച ഒന്നാം ടെസ്റ്റിൽ ഇക്കാര്യം വ്യക്തമായിരുന്നു. ടെസ്റ്റിന്റെ അന്ന് രാവിലെ ശിഖർ ധവാനോടും അഭിനവ് മുകുന്ദിനോടും നേരത്തെ തന്നെ നെറ്റ്സിലെത്തി ബാറ്റിംഗ് പരിശീലനം നടത്താൻ കോച്ച് ആവശ്യപ്പെട്ടു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാലത്തെ സാഹചര്യം പരിഗണിച്ചാണ് ഇത്. വിചാരിച്ച പോലെ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ടോസ് നേടുകയും ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു.
നെറ്റ്സിൽ നല്ല ടച്ചിൽ കളിച്ച ധവാൻ ടെസ്റ്റിൽ 190 റൺസോടെ ടോപ് സ്കോററായി. ധവാനും മുകുുന്ദും മടങ്ങിയതോടെ പൂജാര പരിശീലനത്തിനെത്തി. പിന്നെ ക്യാപ്റ്റൻ കോലി. കോച്ചിന്റെ പുതിയ ശൈലിയിൽ താരങ്ങൾക്കും പൂർണ പിന്തുണയാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. അനില്‍ കുംബ്ലെയും പരിശീലക സ്ഥാനമേറ്റെടുത്തപ്പോൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ബാറ്റിംഗിലായിരുന്നു കുംബ്ലെയും കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്.