ദില്ലി: മാരക ഫോമിലായിരിക്കും ഇന്ത്യന്‍ ടീം. ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗിൽ ഒന്നാം നമ്പറും ജസ്പ്രീത് ഭുമ്ര ബൗളിംഗിൽ ഒന്നാം നമ്പറും ഒക്കെയായിരിക്കും. തുടർച്ചയായി ഏഴ് ഏകദിന പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ. ഇതൊക്കെ ശരി തന്നെ. എന്നാൽ ദില്ലി ഫിറോസ് ഷാ കോട്ലയിൽ ന്യൂസിലൻഡിനെതിരെ ഒന്നാം ഏകദിനത്തിന് ഇറങ്ങുമ്പോൾ വിരാട് കോലിയും കൂട്ടരും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു റെക്കോർഡുണ്ട്. ഒരു നാണക്കേടിന്റെ റെക്കോർഡ്.
ഇത് വരെയായി ന്യൂസിലൻഡിനോട് ഒരു ട്വൻറി 20 മത്സരം ജയിക്കാൻ ടീം ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ആ റെക്കോർഡ്. ഇതിന് മുമ്പ് അഞ്ച് തവണ കുട്ടിക്രിക്കറ്റിൽ ഇന്ത്യയും ന്യൂസിലൻഡും പരസ്പരം വന്നു. എന്നാൽ ഇന്ത്യൻ ടീം അഞ്ചിലും തോറ്റു. എം എസ് ധോണിയുടെ കീഴിൽ ഇന്ത്യ ലോകകപ്പ് അടിച്ച 2007 ൽ പോലും ഇന്ത്യയ്ക്ക് ന്യൂസിലൻഡിനോട് ജയിക്കാൻ പറ്റിയിട്ടില്ല. അന്ന് ഇന്ത്യ തോറ്റ കളിയും ന്യൂസിലൻഡിനോടായിരുന്നു. അതും പത്ത് റൺസിന്.
2009ൽ ഇന്ത്യ ന്യൂസിലൻഡിൽ പര്യടനം നടത്തിയപ്പോഴായിരുന്നു ഇരുടീമുകളും പിന്നീട് ട്വന്റി 20 കളിച്ചത്. രണ്ട് മത്സരങ്ങളുടെ പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. രണ്ട് കളിയിലും ബ്രണ്ടൻ മക്കുല്ലമായിരുന്നു താരം. 2012ൽ ഇന്ത്യയിലെത്തിയപ്പോഴും ന്യൂസിലൻഡ് ഇന്ത്യയെ തോൽപ്പിച്ചു. 55 പന്തിൽ 91 റൺസുമായി മക്കുല്ലം വീണ്ടും താരമായി. 2016ലെ ഇന്ത്യൻ സന്ദർശനത്തിൽ നാഗ്പൂരിൽ നടന്ന ഏക ട്വന്റി 20 മത്സരത്തിലും കീവികൾ ഇന്ത്യയെ തറപറ്റിച്ചുകളഞ്ഞു.