ഓപ്പണർ മുരളി വിജയ് പരിക്കേറ്റ് പിന്മാറിയത് കൊണ്ട് മാത്രമാണ് ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യാൻ ശിഖർ ധവാന് അവസരം കിട്ടിയത്. കെ എൽ രാഹുൽ കൂടി പരിക്കേറ്റ് പിന്മാറിയതോടെ ധവാന് പ്ലെയിങ് ഇലവനിലും ഇടം കിട്ടി. ശ്രീലങ്കയിലേക്ക് പോകാൻ പ്രഖ്യാപിച്ച ടീമിൽ ആദ്യം ശിഖർ ധവാൻ ഉണ്ടായിരുന്നില്ല. ചാമ്പ്യൻസ് ട്രോഫിയിലും പിന്നീട് വെസ്റ്റ് ഇൻഡീസിലും മികച്ച ഫോമിൽ കളിച്ച ധവാൻ കിട്ടിയ അവസരം വെറുതെ കളഞ്ഞതുമില്ല.
മരണമാസ് പ്രകടനമാണ് ശ്രീലങ്കൻ പര്യടനത്തിൽ ഇത് വരെയായി ധവാൻ കാഴ്ചവെക്കുന്നത്. ആദ്യ ടെസ്റ്റിൽ വെറും 168 പന്തിലായിരുന്നു ധവാന്റെ 190 റൺസ്. 31 ബൗണ്ടറികൾ സഹിതമാണ് ഇത്. ഫോമിലല്ലാതെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുന്നതിന്റെ വക്കിലായിരുന്നു ധവാൻ. ടെസ്റ്റ് ടീമിൽ നിന്നും പുറത്താകുകയും ചെയ്തു. അപ്പോഴാണ് ചാന്പ്യൻസ് ട്രോഫിക്ക് സെലക്ഷൻ കിട്ടിയത്. ഗോൾഡൻ ബാറ്റോടെ ധവാൻ ടൂർണമെന്റിലെ ടോപ് സ്കോററായി.
പിന്നാലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ധവാൻ തിളങ്ങി. ടെസ്റ്റ് പരമ്പരയിൽ ധവാൻ പിന്നെയും സെഞ്ചുറി അടിച്ചു. ഇപ്പോഴിതാ ആദ്യ ഏകദിനത്തിലും സെഞ്ചുറി. അതും വെറും 71 പന്തിൽ. ഏകദിനത്തിൽ ധവാന്റെ പതിനൊന്നാം സെഞ്ചുറിയാണ് ഇത്. ഏറ്റവും വേഗം കൂടിയതും. വെറും 28 ഓവറിൽ ഇന്ത്യ കളി തീർത്തു. 200 ന് മേലെയുള്ള സ്കോർ പിന്തുടരുമ്പോൾ ഇന്ത്യയുടെ ഏറ്റവും വേഗം കൂടിയ വിജയം കൂടിയാണ് ഇത്.