അനിൽ കുംബ്ലെയുടെ വാട്സ് ആപ്പ് ഗ്രൂപ്പ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന കോച്ചായ അനിൽ കുംബ്ലെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ടുള്ളതായി ഒരു ഉന്നത ബി സി സി ഐ ഉദ്യോഗസ്ഥൻ പറയുന്നു. മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും മറ്റുമാണത്രെ കുംബ്ലെയുടെ ഈ സ്വകാര്യ വലയത്തിൽ ഉള്ളത്. ഡി എൻ എ ആണ് ബി സി സി ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുംബ്ലെ എന്ന കോച്ച്
കരിയറിന്റെ അവസാന ഘട്ടത്തിലാണ് അനിൽ കുംബ്ലെ എന്ന ജെന്റിൽമാൻ ക്രിക്കറ്റർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായത്. കോച്ചായപ്പോഴും തന്റെ കരിയറിൽ ഉടനീളം കാണിച്ച വിജയത്വരയും റിസൾട്ടും പുറത്തെടുക്കാൻ കുംബ്ലെയ്ക്ക് സാധിച്ചു. അനിൽ കുംബ്ലെയുടെ ഒരു വർഷത്തെ കോൺട്രാക്ട് ഈ ചാമ്പ്യൻസ് ട്രോഫിയോടെ അവസാനിക്കുകയാണ്.
എന്താണ് പ്രശ്നം
റിസൾട്ടിന്റെ കാര്യം നോക്കിയാൽ സമീപകാലത്ത് ഏറ്റവും വിജയിച്ച ഇന്ത്യൻ കോച്ചാണ് അനിൽ കുംബ്ലെ. വെറും ഒരു പരമ്പര മാത്രമാണ് കുംബ്ലെയുടെ കീഴില്‍ ഇന്ത്യ തോറ്റത്. എന്നാൽ ടീമിനുള്ളിൽ ഏകാധിപത്യ സ്വഭാവമുള്ള നിലപാടുകൾ എടുക്കുന്നു എന്നതാണ് കുംബ്ലെയെക്കുറിച്ച് ഉയരുന്ന പരാതി.
വിരാട് കോലിയും കുംബ്ലെയും
ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിയും കുംബ്ലെയും തമ്മിൽ അത്ര രസത്തിലല്ല എന്നാണ് ഏതാനും ദിവസങ്ങളായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. ടീം സെലക്ഷന്റെ കാര്യത്തിൽ കുംബ്ലെ അമിതമായി ഇടപെടുന്നു എന്നതാണത്രെ കോലിയുടെ പരാതി. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ കുംബ്ലെയെ തിരഞ്ഞെടുത്തതിലും കോലി ഹാപ്പിയായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.
പുതിയ കോച്ച് വരുമോ
എന്തായാലും പുതിയ കോച്ചിന് വേണ്ടി ബി സി സി ഐ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബി സി സി ഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ തുടങ്ങിയവർ ചേർന്നാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുക. സമവായങ്ങളൊന്നും ഫലവത്തായില്ലെങ്കിൽ ജൂൺ പത്തോടെ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ കിട്ടും എന്നാണ് റിപ്പോർട്ട്.
എന്താണ് ലീക്കായത്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായി അനിൽ കുംബ്ലെ നടത്തിയ തികച്ചും രഹസ്യ സ്വഭാവമുള്ള ചർച്ചകളുടെ വീഡിയോ ആണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലീക്കായത് എന്നാണ് റിപ്പോർട്ട്. വിരാട് കോലി മാത്രമല്ല, ടീമംഗങ്ങളിൽ പലരും കുംബ്ലെയുമായി വൺ ടു വൺ നടത്തിയ സംഭാഷണങ്ങളും പുറത്തായിട്ടുണ്ടത്രെ.