കൊൽക്കത്ത: 2017 ഐ പി എല്ലിന്റെ ഉദ്ഘാടനമത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഹർദീക് പാണ്ഡ്യ 30 റൺസാണ് അശോക് ഡിൻഡയുടെ ഒരോവറിൽ അടിച്ചെടുത്തത്. ഇത് മാത്രമല്ല, ഇതിന് ശേഷമുള്ള കളികളിലും ഡിൻഡ നന്നായി തല്ല് വാങ്ങി. ഡിന്‍ഡ എന്ന പേര് മാറ്റി ചെണ്ട എന്ന് വരെയാക്കി ഐ പി എൽ കളി കണ്ടവർ. വൈകാതെ അശോക് ഡിൻഡയെ പുനെ ടീം അവസാന ഇലവനിൽ നിന്നും പുറത്താക്കി.
ഐ പി എല്ലിൽ സമ്പൂർണ പരാജയമാണെങ്കിലും അശോക് ഡിൻഡയെ അറിയുന്നവർക്ക് അറിയാം ആളൊരു സൂപ്പർ ബൗളറാണ് എന്ന്. ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ എണ്ണം പറഞ്ഞ ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ഡിൻഡ. പക്ഷേ ഐ പി എല്ലിലും ഇന്ത്യൻ ടീമിലും എത്തിയാൽ കഥ മാറും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അശോക് ഡിൻഡയുടെ പേരിൽ 353 വിക്കറ്റുകളാണ് ഉള്ളത്.
വെറും 47 വിക്കറ്റുകൾ കൂടി മതി ഡിൻഡയ്ക്ക് 400 വിക്കറ്റ് തികയ്ക്കുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള ആദ്യത്തെ ബൗളറാകാനുളള ഒരുക്കത്തിലാണ് അശോക് ഡിൻഡ. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച ബൗളറും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറും അശോക് ഡിൻഡയായിരുന്നു. അടുത്ത സീസണിൽ തന്നെ 47 വിക്കറ്റുകൾ കൂടി വീഴ്ത്തി ഈ ലക്ഷ്യം പൂർത്തിയാക്കാനാണ് ഡിൻഡയുടെ ശ്രമം. ഇത് മാത്രമല്ല, ബംഗാളിനെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാക്കുക എന്ന ലക്ഷ്യവും ഡിൻഡയ്ക്കുണ്ട്.