ഗുവാഹത്തി: ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 മത്സരം ഇന്ന് (ഒക്ടോബർ 10, ചൊവ്വാഴ്ച) നടക്കും. ഗുവാഹത്തിയിലാണ് കളി. റാഞ്ചിയിൽ നടന്ന മഴയിൽ മുങ്ങിയ ഒന്നാമത്തെ മത്സരം ഇന്ത്യ 9 വിക്കറ്റിന് ജയിച്ചിരുന്നു. ഗുവാഹത്തിയിലെ രണ്ടാം മത്സരം കൂടി ജയിച്ച് പരന്പര സ്വന്തമാക്കാനാകും വിരാട് കോലിയുടെയും കൂട്ടരുടെയും ശ്രമം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 13ന് ഹൈദരാബാദിൽ വെച്ച് നടക്കും.
ഏകദിന പരമ്പര 4 -1 ന് വിജയിച്ച ഇന്ത്യ ട്വന്റി 20യിലും തികഞ്ഞ ആധികാരികതയോടെയാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഫാസ്റ്റ് ബൗളിംഗ് ജോഡിയായ ജസ്പ്രീത് ഭുമ്രയും ഭുവനേശ്വർ കുമാറും സ്പിൻ ജോഡിയായ കുൽദീപ് യാദവും യുവേന്ദ്ര ചാഹലും കൂടി ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ ശരിക്കും കെട്ടിയിട്ടുകളഞ്ഞു. ഓസ്ട്രേലിയ ഉയർത്തിയ നാമമാത്രമായ വിജയലക്ഷ്യമാകട്ടെ കരുത്തരായ ഇന്ത്യൻ നിരയ്ക്ക് ഒരു ഇരയേ ആയിരുന്നില്ല.
എന്നാൽ മറുവശത്ത് ഓസ്ട്രേലിയയുടെ സ്ഥിതി അത്ര ആശാവഹമല്ല. ലോകചാമ്പ്യന്മാരായി വന്ന ഓസ്ട്രേലിയ 1- 4നാണ് ഏകദിന പരമ്പര തോറ്റത്. തോറ്റു എന്നതല്ല തോറ്റ രീതിയാകും കംഗാരുക്കൾക്ക് സഹിക്കാൻ പറ്റാത്തത്. ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കൂടി പരിക്കേറ്റ് പോയതോടെ ഓസീസ് വീണ്ടും തളർന്നു. ബാറ്റിംഗിൽ ഒരു ആരോൺ ഫിഞ്ചെങ്കിലും ഫോമിലുണ്ട്. ബൗളിംഗിൽ അതുമില്ല എന്നതാണ് സ്ഥിതി.