ക്രിസ് ഗെയ്ൽ
ഫോമിലായാൽ ഒറ്റക്ക് കളി ജയിപ്പിക്കുന്ന യൂണിവേഴ്സൽ കിംഗ്. ക്രിസ്റ്റഫർ ഹെന്റി ഗെയ്ല്‍. കൂറ്റനടികളുടെ രാജാവായ ഈ ജമൈക്കക്കാരൻ ടീമിന് തന്നെ ബാധ്യതയായിപ്പോയ ഒരു സീസണാണ് കഴിഞ്ഞ് പോയത്. 9 കളിയിൽ വെറും 200 റൺസാണ് ഗെയ്ലിന്റെ സമ്പാദ്യം. പലപ്പോഴും പ്ലെയിങ് ഇലവനിൽ നിന്ന് പോലും വിരാട് കോലി ഗെയ്ലിനെ പുറത്താക്കി.
എ ബി ഡിവില്ലിയേഴ്സ്
360 ഡിഗ്രി ക്രിക്കറ്ററായ എ ബി ഡിവില്ലിയേഴ്സിനും ഇത് മോശം സീസണായിരുന്നു. എന്നാലും ഡിവില്ലിയേഴ്സിനെ പുറത്താക്കാൻ വിരാട് കോലി മുതിർന്നില്ല എന്ന് മാത്രം. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷറായ എ ബി ഡിവില്ലിയേഴ്സ് 9 കളിയില്‍ അടിച്ചത് 216 റൺസ്. ഗെയ്ലും ഡിവില്ലിയേഴ്സും ഫോമൗട്ടായ ബാംഗ്ലൂർ ഈ സീസണിലെ ദുരന്തം ടീമായി ഏറ്റവും അവസാനത്താണ് ഫിനിഷ് ചെയ്തത്.
രവീന്ദ്ര ജഡേജ
ഓസ്ട്രേലിയൻ പരമ്പരയിൽ മിന്നും ഫോമിലായിരുന്ന രവീന്ദ്ര ജഡേജ വൻ പ്രതീക്ഷകളോടെയാണ് ഐ പി എല്ലിന് എത്തിയത്. ആദ്യമത്സരങ്ങളിൽ പരിക്ക് മൂലം പുറത്തിരുന്ന ജഡേജയ്ക്ക് പേരിനൊത്തെ പ്രകടനം പുറത്തെടുക്കാൻ പറ്റിയില്ല. 12 കളിയിൽ സ്കോർ ചെയ്തത് വെറും 158 റൺസ്. 38 ഓവറുകൾ പന്തെറിഞ്ഞ ജഡ്ഡുവിന് ആകെ കിട്ടിയത് വെറും 5 വിക്കറ്റുകളാണ്. - ലോക ഒന്നാം നമ്പർ ബൗളറാണ് ജഡേജ എന്നോർക്കണേ.
ഷെയ്ന്‍ വാട്സൻ
ഒരുകാലത്ത് ഓസ്ട്രേലിയയുടെ തീപ്പൊരി ഓള്‍റൗണ്ടറായിരുന്നു ഷെയ്ൻ വാട്സൻ. പക്ഷേ ഇപ്പോൾ പല്ലും നഖവും പോയി ഒരു ദുരന്തമായിപ്പോയി വാട്ടോ. ഐ പി എൽ പത്താം സീസണിൽ ഒമ്പത് കളിയിൽ നിന്നും വാട്സൻ സ്കോർ ചെയ്തത് 71 റൺസ്. ശരാശരി 11.83. എട്ട് കളിയിൽ 245 റൺസ് വിട്ടുകൊടുത്തത് അഞ്ച് വിക്കറ്റുകളാണ് വാട്സൻ നേടിയത്.
അശോക് ഡിണ്ട
അശോക് ഡിണ്ട അശോക് ചെണ്ടയാകുന്ന കാഴ്ചയാണ് ഐ പി എൽ പത്താം സീസണിൽ കണ്ടത്. റൈസിങ് പുനെ സൂപ്പർജയന്റ്സിന്റെ ഓപ്പണിങ് ബൗളറായിരുന്നു ഡിണ്ട. ആദ്യമത്സരത്തിൽ ഹർദീക് പാണ്ഡ്യ ഡിണ്ടയുടെ ഒരോവറിൽ നാല് സിക്സും ഒരു ഫോറുമാണ് അടിച്ചത്. ആദ്യ മൂന്ന് കളിയിൽ നിന്ന് മാത്രം 119 റൺസ് വഴങ്ങിയ ഡിണ്ടയെ പുനെ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
അജിൻക്യ രഹാനെ
ത്രിപാഠിയും സ്മിത്തും സ്കോർ ചെയ്ത് ഫൈനൽ വരെ എത്തിയത് കൊണ്ട് മാത്രം റൈസിങ് പുനെ സൂപ്പർജയന്റ്സ് ഫാൻസ് അജിൻക്യ രഹാനെയെ കുറ്റം പറയുന്നില്ല എന്ന് മാത്രം. ഫിഫ്റ്റിയടിച്ച് തുടങ്ങിയ രഹാനെ ടൂർണമെന്റ് മുന്നോട്ട് പോകേ ഫോമൗട്ടായി മാറി. 16 കളികളിൽ 382 റൺസാണ് രഹാനെയുടെ സമ്പാദ്യം.
കഗീസോ റബാദ
ഐ പി എല്ലിലെ ആദ്യ സീസൺ കളിച്ച റബാദയ്ക്ക് അത്ര വിശേഷപ്പെട്ട പ്രകടനം പുറത്തെടുക്കാൻ പറ്റിയില്ല. ആറ് കളിയിൽ ആറ് വിക്കറ്റ് മാത്രം വീഴ്ത്തിയ റബാദ റൺസ് പക്ഷേ വാരിക്കോരി കൊടുത്തു. 21 ഓവറിൽ 188 റൺസ്.
തൈമൽ മിൽസ്
12 കോടി രൂപയ്ക്ക് ബാംഗ്ലൂർ ടീമിലെത്തിയ തൈമൽ മിൽസിന് പക്ഷേ പ്രതീക്ഷ കാക്കാനായില്ല. അഞ്ച് കളിയിൽ അഞ്ച് വിക്കറ്റ് മാത്രം വീഴ്ത്തിയ മിൽസ് 107 പന്തുകളിൽ നിന്നും വിട്ടുകൊടുത്തത് 157 റൺസാണ്. 8.57 ആയിരുന്നു ഇക്കോണമി റേറ്റ്.