ദില്ലി: ഇന്ത്യൻ ടെസ്റ്റ് ടീമിലെ മികച്ച ബാറ്റ്സ്മാൻ ആര്. ക്യാപ്റ്റൻ വിരാട് കോലിയാണോ. അതോ ചേതേശ്വർ പൂജാരയോ. അജിൻക്യ രഹാനെയാണോ.. ഇങ്ങനെ പല അഭിപ്രായങ്ങൾ പലർക്കും പറയാനുണ്ടാകും. മുൻ ഇന്ത്യൻ ഓപ്പണറും ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനുമായ ഗൗതം ഗംഭീറിനുമുണ്ട് ഇക്കാര്യത്തിൽ ഒരു അഭിപ്രായം. അതെന്തായാലും ക്യാപ്റ്റൻ കൂടിയായ വിരാട് കോലിയുടെ പേരല്ല.
ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ എന്നാണ് ഗൗതം ഗംഭീർ പറയുന്നത്. കോലിയെക്കാൾ സ്ഥിരത കൂടുതൽ പൂജാരയ്ക്കാണ് എന്നാണ് ഗംഭീറിന്റെ പക്ഷം. ഐ സി സി റാങ്കിംഗ് വെച്ച് നോക്കിയാലും സമീപകാല പ്രകടനങ്ങൾ നോക്കിയാലും ഗംഭീർ പറയുന്നത് ശരിയാണ് എന്ന് സമ്മതിക്കേണ്ടിവരും. ലോകറാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് പൂജാര. വിരാട് കോലിയാകട്ടെ അഞ്ചാം റാങ്കിലും.
അവസാന അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി വെറും 137 റൺസാണ് വിരാട് കോലിയുടെ പേരില്‍ ഉള്ളത്. പൂജാരയ്ക്കാകട്ടെ 358 റൺസുണ്ട്. ശ്രീലങ്കൻ പര്യടനത്തിൽ കോലി ഒരു സെഞ്ചുറി അടിച്ചപ്പോൾ പൂജാര രണ്ട് സെഞ്ചുറി അടിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പൂജാരയുടെ സ്ഥിരതയ്ക്ക് ഒരു കാരണവും ഗംഭീർ കണ്ടെത്തിയിട്ടുണ്ട്. - പൂജാര ടെസ്റ്റിൽ മാത്രമേ കളിക്കുന്നുള്ളൂ, മറ്റ് ഫോർമാറ്റുകളിൽ കളിക്കാത്തത് കൊണ്ട് ബാറ്റിംഗ് ശൈലി മാറ്റേണ്ട കാര്യമില്ല. എന്നാൽ കോലി മൂന്ന് ഫോർമാറ്റിലും കളിക്കുന്നുണ്ട്.