വർത്തമാന ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള ഓൾറൗണ്ടറായ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സിനോടാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഹര്‍ദീക് പാണ്ഡ്യയെ താരതമ്യം ചെയ്യുന്നത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധസെഞ്ചുറി നേടിയ 23കാരൻ പാണ്ഡ്യയ്ക്ക് ഇന്ത്യയുടെ ബെൻ സ്റ്റോക്സാൻ കഴിയുമെന്നാണ് കോലി വിശ്വസിക്കുന്നത്. മിഡിൽ ഓർഡർ ബാറ്റ്സ്മാനും ഫാസ്റ്റ് മീഡിയം ബൗളറുമായ പാണ്ഡ്യയ്ക്ക് ഫീല്‍ഡിങിലും അസാമാന്യമായ കഴിവുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഹർദീക് പാണ്ഡ്യ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരവും ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനുമായ ഗൗതം ഗംഭീർ പറയുന്നത്. ഹർദീക് പാണ്ഡ്യയുടെ ബാറ്റിംഗ് ടെക്നിക്ക് ആണ് ഗംഭീർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മുൻനിര തിളങ്ങുന്ന സമയക്ക് കുഴപ്പമില്ല പാണ്ഡ്യയുടെ ബാറ്റിംഗ് ഓക്കെയാണ്.
എന്നാൽ മുൻനിര പരാജയപ്പെടുന്ന ഒരു അവസരത്തിൽ പാണ്ഡ്യയ്ക്ക് ആറും ഏഴും എട്ടും നമ്പറിൽ ഇറങ്ങുന്നവർക്കൊപ്പം ടീമിനെ രക്ഷിക്കാനുള്ള കഴിവുണ്ടോ എന്ന കാര്യം സംശയമാണ് എന്നും ഗംഭീർ പറയുന്നു. ബറോഡക്കാരനായ ഹർദീക് പാണ്ഡ്യ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചാണ് ശ്രദ്ധേയനായത്. ക്രീസിലെത്തിയാൽ ഉടൻ കൂറ്റനടികൾക്കുള്ള കഴിവാണ് പാണ്ഡ്യയെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 17 ഏകദിനങ്ങളും 19 ട്വന്‍റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.