ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017 ഫൈനലിന് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യയുടെ പേരിൽ പുറത്ത് വന്ന ട്വീറ്റ് വൻ വിവാദമായിരുന്നു. തങ്ങളെ കൂട്ടത്തിൽ ഒരാളാണ് ചതിച്ചത് എന്തിന് മറ്റുള്ളവരെ പറയണം - ഹർദീക് പാണ്ഡ്യ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഇങ്ങനെ എഴുതി എന്നായിരുന്നു വാർത്ത. ഈ ട്വീറ്റ് ഹർദീക് പാണ്ഡ്യ പിന്നീട് ഡിലീറ്റ് ചെയ്തു എന്നും വാർത്തകൾ പരന്നു.
എന്നാൽ എന്താണ് സത്യത്തിൽ സംഭവിച്ചത്. ഹർദീക് പാണ്ഡ്യ അങ്ങനെ ഒരു ട്വീറ്റ് ഇട്ടിട്ടില്ല എന്നാണ് പിന്നീട് വിവരം വന്നത്. വനിലവാല്ലാ എന്ന ട്വിറ്റർ ഐ ഡിയാണ് ഹര്‍ദീക് പാണ്ഡ്യയുടെ ഡിലീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന വ്യാജേന ഈ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ടത്. ഹർദീക് പാണ്ഡ്യ ഇങ്ങനെ ട്വീറ്റ് ചെയ്തിട്ടില്ല എന്നും പാണ്ഡ്യയുടെ പേരിൽ വൈറലായത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് എന്നുമാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്.
പാകിസ്താൻ ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 158 റൺസിന് ഓളൗട്ടായപ്പോൾ ഹർദീക് പാണ്ഡ്യ മാത്രമാണ് പിടിച്ചുനിന്നത്. 42 പന്തിൽ 76 റൺസടിച്ച പാണ്ഡ്യ ജഡേജയുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടാകുകയായിരുന്നു. റണ്ണൗട്ടായതിലുള്ള അസംതൃപ്തി പാണ്ഡ്യ മറച്ചുവെച്ചതുമില്ല. തന്നെ റണ്ണൗട്ടാക്കിയ ജഡേജയെ ആണോ അതോ നോബോളുകൾ വഴങ്ങി ഇന്ത്യയുടെ പരാജയത്തിന് മുഖ്യകാരണം ആയ ഭുമ്രയെ ആണോ പാണ്ഡ്യ ട്വിറ്ററിൽ ലക്ഷ്യം വെച്ചത് എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ നടന്ന ചർച്ച.