നെഹ്റയുടെ പ്രഖ്യാപനം
ദില്ലിയിൽ നടക്കുന്ന ഒന്നാം ട്വന്റി 20 മത്സരത്തോടെ വിരമിക്കുമെന്ന് ആശിഷ് നെഹ്റ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് നെഹ്റയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റ് നിർബന്ധിതരായത്. ഓസ്ട്രേലിയയ്ക്കെതിരെ നെഹ്റ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല.
നെഹ്റ സ്കോർ ചെയ്തു
ടീം പോലും പ്രഖ്യാപിക്കും മുന്നേ നെഹ്റ നടത്തിയ വിരമിക്കൽ പ്രഖ്യാപനം സെലക്ടർമാരെയും വെട്ടിലാക്കി. നെഹ്റ ദില്ലി മത്സരത്തിൽ കളിക്കുമെന്ന് ഒരുറപ്പും ഇല്ലെന്നായിരുന്നു എം എസ് കെ പ്രസാദ് പറഞ്ഞത്. എന്നാൽ ദില്ലിയിൽ താൻ കളിക്കുമെന്ന കാര്യം നെഹ്റയ്ക്ക് ഉറപ്പായിരുന്നു. താൻ ഇവിടെ കാഴ്ച കാണാൻ വന്നതല്ല എന്ന് കളിക്ക് ശേഷം നെഹ്റ പറയുകയും ചെയ്തു.
നെഹ്റയ്ക്ക് രണ്ട് തീരുമാനമില്ല
വിരമിക്കാനുള്ള തീരുമാനം കൃത്യസമയത്താണ് എടുത്തത്. റാഞ്ചിയിൽ വെച്ചാണ് ഇക്കാര്യം കോലിയോട് പറഞ്ഞത്. ഐ പി എല്‍ കളിക്കാമല്ലോ എന്നായിരുന്നു കോലിയുടെ ആദ്യത്തെ ചോദ്യം. കളിക്കാരനായും കോച്ചായും തുടരാമല്ലോ എന്ന് കോലി ചോദിച്ചു. എന്നാൽ ഇല്ല, ഇതാണ് തന്റെ തീരുമാനെന്ന് കോലിയെ നെഹ്റ ബോധ്യപ്പെടുത്തി.
സെലക്ടറെ തള്ളിക്കളഞ്ഞു
ക്യാപ്റ്റനോടും കോച്ചിനോടും മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളൂ. ഒരു സെലക്ടർമാരോടും ഇക്കാര്യം താൻ സംസാരിച്ചിട്ടില്ല. തന്നോടും ആരും ഇക്കാര്യം പറഞ്ഞിട്ടില്ല. - ഇതാണ് നെഹ്റയ്ക്ക് പറയാനുള്ളത്. എന്ന് വെച്ചാൽ നെഹ്റയോട് എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ട് എന്ന് എം എസ് കെ പ്രസാദ് പറഞ്ഞത് ശരിയല്ല എന്നർഥം.
സ്വന്തം ഇഷ്ടത്തിന് വിരമിച്ചു
താൻ ആഗ്രഹിച്ച പോലെ ഒരു വിരമിക്കൽ കിട്ടിയതിൽ നെഹ്റയ്ക്ക് എന്തായാലും സന്തോഷമുണ്ട്. അതും സ്വന്തം ഹോം ഗ്രൗണ്ടിൽ തന്നെ. എന്തായാലും താൻ ആരോടും ഒരു വിടവാങ്ങൾ മത്സരത്തിന് അപേക്ഷിച്ചിട്ടില്ല എന്ന് നെഹ്റ പറയുന്നു. വർഷങ്ങളായി താൻ നടത്തുന്ന കഠിനാധ്വാനത്തിന് ദൈവം നൽകിയതായിരിക്കും ഇത്. നെഹ്റയുടെ വിശ്വാസം ഇങ്ങനെ.