ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമംഗങ്ങൾക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്നാണ് പാകിസ്താനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് നിന്നുപോയത്. ഇപ്പോഴിതാ ലോക ഇലവന്റെ ടൂറോടെ പാകിസ്താനിൽ വീണ്ടും ക്രിക്കറ്റ് സജീവമാകുകയാണ്. അംഗരാജ്യങ്ങളെല്ലാം പാകിസ്താനിൽ ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യവുമായി ഐ സി സി യും പാകിസ്താന് സർവ്വ പിന്തുണയുമായി രംഗത്തുണ്ട്.
അംഗരാജ്യങ്ങളെ പാകിസ്താനിൽ കളിപ്പിക്കുന്ന കാര്യത്തിൽ മാത്രമല്ല, മൂന്ന് വർഷത്തേക്ക് പാകിസ്താനിലെ സുരക്ഷാ ക്രമീകരങ്ങളിലും ഐ സി സി ഇടപെടും. വെറുമൊരു ലോക ഇലവൻ പര്യടനം നടത്തി കളിച്ചു തിരിച്ച് പോകുന്നതല്ല, ഓരോ രാജ്യങ്ങളും പാകിസ്താനിൽ കളിക്കുകയാണ് വേണ്ടത് എന്നാണ് ഐ സി സി കരുതുന്നത്. ഐ സി സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാർഡ്സനാണ് പാക് ക്രിക്കറ്റിന് ഐ സി സിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പാകിസ്താൻ ടീം ലോക ഇലവനെതിരെ കളിക്കുന്നത്. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ലോക ഇലവനെ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലിസിയാണ് നയിക്കുന്നത്. ആദ്യമത്സരം പാകിസ്താനും രണ്ടാം മത്സരം ലോക ഇലവനും ജയിച്ചു. ലോക ഇലവനില്‍ ഇന്ത്യൻ താരങ്ങളില്ല. അതിർത്തി പ്രശ്നങ്ങള് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നും കളിക്കാരില്ലാത്തത് എന്നാണ് ഐ സി സിയുടെ വിശദീകരണം. ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് പാകിസ്താൻ വിജയികളായിരുന്നു. ഇത് പാക് ക്രിക്കറ്റിന് വലിയ ഉത്തേജനമായി.