ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാകിസ്താന് ജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ മഴനിയമത്തിന്റെ കൂടി പിൻബലത്തിൽ 19 റൺസിനാണ് പാകിസ്താൻ തോൽപ്പിച്ചത്. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടായ പ്രകടനത്തിലൂടെ ബൗളർമാരാണ് പാകിസ്താന് വിജയം ഒരുക്കിയത്. സ്കോർ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 219. പാകിസ്താൻ 27 ഓവറിൽ 3 വിക്കറ്റിന് 119 റണ്‍സ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട തുടക്കം കിട്ടി. 16 റൺസെടുത്ത ഹാഷിം ആംല പുറത്താകുമ്പോൾ സ്കോർ ഒമ്പതാമത്തെ ഓവറിൽ 40. പതിനാലാം ഓവറിൽ ഡികോക് പുറത്താകുമ്പോൾ സ്കോർ 60. എന്നാൽ ആദ്യപന്തിൽ ക്യാപ്റ്റൻ ഡിവില്ലിയേഴ്സും പിന്നാലെ ഡുമിനിയും പോയതൊടെ അവർ പതറി. 75 റൺസെടുത്ത ഡേവിഡ് മില്ലറാണ് അവരുടെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗിൽ പാകിസ്താന് തകർപ്പൻ തുടക്കം കിട്ടി. ഫക്തർ സമൻ വെറും 23 പന്തിൽ 31 റൺസടിച്ചു. രണ്ട് വിക്കറ്റുകൾ തുടരെ നഷ്ടമായെങ്കിലും 31 റൺസെടുത്ത ബാബർ അസം, 26 റണ്‍സെടുത്ത ഹഫീസ് എന്നിവരുടെ മികവിൽ പാകിസ്താൻ ജയിക്കാനാവശ്യമായ സ്കോറിലെത്തി. എട്ടോവറിൽ 24 റൺസ് മാത്രം വഴങ്ങി ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹസൻ അലിയാണ് മാൻ ഓഫ് ദ മാച്ച്.