കൈവിട്ട മുൻതൂക്കം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്വപ്നസമാനമായ തുടക്കമാണ് കിട്ടിയത്. നിലയുറപ്പിക്കും മുമ്പേ അപകടകാരിയായ ഓപ്പണർ ഫഖർ സമാൻ ഭുമ്രയുടെ പന്തിൽ എം എസ് ധോണിയുടെ കയ്യിലെത്തി. എന്നാൽ സ്വപ്നം പോലെ ആ വിക്കറ്റ് പോകുകയും ചെയ്തു, നോബോൾ. പിന്നെ നടന്നതെല്ലാം ചരിത്രം. പാഠം പഠിക്കാത്ത ഇന്ത്യൻ ബൗളർമാർ ഇഷ്ടംപോലെ നോബോളും വൈഡും പിന്നെയും വാരിക്കോരി നൽകി എന്നത് വേറെ കാര്യം.
ഫഖർ സമാന്റെ ബാറ്റിംഗ്
കിട്ടിയ ജീവൻ അതിന്റെ മാക്സിമത്തിൽ മുതലാക്കി ഫഖർ സമാൻ എന്ന ഇടങ്കയ്യൻ. സിക്സും ഫോറും പറപറത്തി കന്നി സെഞ്ചുറി നേടിയ ഫഖർ അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ബൗളിംഗിനെ അമ്മാനമാടി. 106 പന്തിൽ 3 സിക്സും 12 ഫോറും. മാൻ ഓഫ് ദ മാച്ച് ആര് എന്ന ചോദ്യത്തിന് രണ്ട് ഉത്തരം ഉണ്ടായിരുന്നില്ല.
മറ്റുള്ളവരും ഉഷാറാത്തി
ഫഖർ സമാന്റെ ഒറ്റയാൾ പോരാട്ടമൊന്നുമായിരുന്നില്ല ഫൈനലിൽ കണ്ടത്. അസ്ഹർ അലി 59, ബാബർ അസം 46, മുഹമ്മദ് ഹഫീസ് 57 എന്നിങ്ങനെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി. കാൽസെഞ്ചുറി റൺസുകൾ എക്സ്ട്രാ ഇനത്തിൽ വിട്ടുകൊടുത്ത് ഇന്ത്യൻ ബൗളർമാരും ഉദാരമനസ്കരായി. പാകിസ്താന്റെ സ്കോർ 50 ഓവറിൽ നാല് വിക്കറ്റിന് 338.
ആമിർ എന്ന ബ്യൂട്ടി
ബാറ്റ്സ്മാൻമാരുടെ പറുദീസ പോലെ തോന്നിച്ച കെന്നിങ്ടൺ ഓവലിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ തൻറെ താളത്തിനൊത്ത് തുള്ളിച്ചു മുഹമ്മദ് ആമിർ എന്ന ഇടംകൈ ഫാസ്റ്റ് ബൗളർ. ഒന്നാം ഓവറിൽ രോഹിത് ശർമ, പിന്നാലെ വിരാട് കോലി, ശിഖർ ധവാൻ... മുൻനിര കൂടാരം കയറിയപ്പോൾ തന്നെ ഇന്ത്യ കളി തോറ്റിരുന്നു.
ദയനീയം ഈ ബാറ്റിംഗ്
രോഹിത് ശർമ 0, വിരാട് കോലി 5, ധോണി 2, ജാദവ് 9, അശ്വിനും കുമാറും ഭുമ്രയും ഓരോന്ന്... 339 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് കാർഡാണ്. ശിഖർ ധവാൻ 21, യുവരാജ് സിംഗ് 22, ജഡേജ 15 എന്നിവർക്കൊപ്പം 43 പന്തിൽ 76 റൺസെടുത്ത ഹർദീക് പാണ്ഡ്യയിലൂടെയാണ് ഇന്ത്യ 100 റൺസെങ്കിലും കടന്നത്.