കാൺപൂർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ വിജയം. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 7 വിക്കറ്റിന് 331 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പത്തോവറില്‍ 44 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്രയാണ് ഇന്ത്യയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. അസാധ്യമായ ഡെത്ത് ഓവര്‍ ബൗളിംഗാണ് ഭുവനേശ്വര്‍ കുമാറിനൊപ്പം ഭുമ്ര കാഴ്ചവെച്ചത്. അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിന് വെറും 8 റണ്‍സ് മാത്രമേ കിട്ടിയുള്ളൂ.
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സെഞ്ചുറികളിലൂടെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ഇന്ത്യയ്ക്ക് ടോം ലാത്തം, കെയ്ന്‍ വില്യംസന്, കോളിന് മണ്‍റോ എന്നിവരുടെ അര്‍ധസെഞ്ചുറികളിലൂടെയായിരുന്നു ന്യൂസിലന്‍ഡിന്റെ മറുപടി. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടില്ലെങ്കില്‍ ഒരു പക്ഷേ ന്യൂസിലന്‍ഡ് കളി ജയിച്ചേനെ. മൂന്ന് വിക്കറ്റോടെ ഭുമ്രയും രണ്ട് വിക്കറ്റോടെ ചാഹലും ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.
മുംബൈയിൽ നടന്ന ആദ്യത്തെ ഏകദിന മത്സരം 6 വിക്കറ്റിന് തോറ്റ ഇന്ത്യ പുനെയില്‍ നടന്ന കളി 6 വിക്കറ്റിന് ജയിച്ച് പരമ്പര സമനിലയിലാക്കി. കാണ്‍പൂരിലെ മൂന്നാം ഏകദിനം ഇതോടെ ഒരു ഫൈനലായി മാറി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 6 റണ്‍സിന് കീവിസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി ഒരു ഏകദിന പരമ്പര ജയിക്കാമെന്ന ന്യൂസിലന്‍ഡിന്റെ സ്വപ്നമാണ് ഇതോടെ തകര്‍ന്നത്.