നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന മികച്ച സ്‌കോറിലാണ്. ലങ്ക ഒന്നാമിന്നിങ്‌സില്‍ 205ന് പുറത്തായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ മുരളി വിജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മല്‍സരത്തില്‍ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലെത്തിച്ചത്. ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് വിജയ് സെഞ്ച്വറിയോടെ ആഘോഷിക്കുകയായിരുന്നു. 121 റണ്‍സുമായി പൂജാരയും 54 റണ്‍സോടെ ക്യാപ്റ്റൻ വിരാട് കോലിയുമാണ് ക്രീസിലുള്ളത്.
208 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതാണ് വിജയുടെ ഇന്നിങ്‌സ്. മറുഭാഗത്ത് പുജാര 193 പന്തില്‍ ഒമ്പത് ബൗണ്ടറികളടക്കമാണ് 71 റണ്‍സെടുത്തത്. ഓപ്പണര്‍ ലോകേഷ് രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷമാണ് ഇന്ത്യ മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. വ്യക്തിഗത സ്‌കോര്‍ ഏഴില്‍ നില്‍ക്കെ രാഹുലിനെ പുറത്താക്കി ഗമഗെ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വിജയ്ക്ക് കൂട്ടായി മറ്റൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ പുജാര വന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സുരക്ഷിത തീരത്തിലെത്തിക്കുകയായിരുന്നു.
നേരത്തേ ടോസ് നേടി ബാറ്റിനിറങ്ങിയ ലങ്കയുടെ ഒന്നാമിന്നിങ്‌സ് ആദ്യ ദിനം തന്നെ അവസാനിക്കുകയായിരുന്നു. 205 റണ്‍സെടുക്കാനേ ലങ്കയ്ക്കായുള്ളൂ. ഏഴു വിക്കറ്റ് വീതം പങ്കിട്ടെടുത്ത ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ലങ്കയെ വരിഞ്ഞുകെട്ടുകയായിരുന്നു. അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ജഡേജയ്ക്ക് മൂന്നു വിക്കറ്റ് ലഭിച്ചു. ഇഷാന്ത് ശര്‍മയും മൂന്നു വിക്കറ്റ് പോക്കറ്റിലാക്കി.