ഗുവാഹത്തി: ഏകദിന പരമ്പരയിൽ 4 - 1 ന് വിജയം. റാഞ്ചിയിൽ നടന്ന ആദ്യ ട്വൻറി 20 യിൽ 9 വിക്കറ്റ് വിജയം. ഇനി എന്ത് വേണം ഇന്ത്യയ്ക്ക് ഇതിൽപ്പരം ഒരു ആത്മവിശ്വാസം തോന്നാൻ. ഗുവാഹത്തിയിൽ രണ്ടാം ട്വന്റി 20 മത്സരത്തിന് ഇറങ്ങുന്പോൾ പരമ്പര വിജയത്തിൽ കുറഞ്ഞ ഒന്നും ഇന്ത്യയുടെ പദ്ധതികളിൽ ഇല്ല. ഏത് പൊസിഷനിലും ഒന്നിലധികം ഓപ്ഷനുകളുണ്ട് എന്ന രസകരമായ തലവേദനയാണ് കോലിക്ക് ഉള്ളത്.
എന്നാൽ ഓസ്ട്രേലിയയുടെ കാര്യം തീരെ ആശാവഹമല്ല. സ്റ്റാർ ബാറ്റ്സ്മാനും ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് കൈക്ക് പരിക്കേറ്റ് പുറത്ത് പോയതോടെ ശരിക്കും തളർന്ന അവസ്ഥയിലാണ് ഓസ്ട്രേലിയ. സ്വതവേ ദുർബലമായ ബാറ്റിംഗ് നിര സ്മിത്ത് കൂടി പോയതോടെ തീർത്തും ദയനീയമായി. വാർണറും ഫിഞ്ചും മാക്സ് വെല്ലും അടങ്ങിയ ഓസീസ് നിരയ്ക്ക് മേൽ ഫാസ്റ്റ് എന്നോ സ്പിൻ എന്നോ ഭേദമില്ലാതെ ഇന്ത്യൻ ബൗളർമാർ കേറി മേഞ്‍ഞുകളഞ്ഞു എന്ന് പറയുന്നതാകും കൂടുതൽ ശരി.
മറുവശത്ത് ഇന്ത്യയ്ക്ക് കളിക്കാരുടെ ധാരളിത്തമാണ്. ട്വന്റി 20 സ്പെഷലിസ്റ്റായി ടീമിലെത്തിയ ആശിഷ് നെഹ്റയ്ക്ക് പോലും ഒന്നാം ട്വന്റി 20 കളിക്കാൻ പറ്റിയില്ല. ദിനേശ് കാർത്തിക്കും അക്ഷർ പട്ടേലും കെ എൽ രാഹുലും കഴിഞ്ഞ കളിയിൽ പുറത്തിരുന്നു. ഇത്തവണയും ഇന്ത്യയുടെ ഫൈനൽ ഇലവൻ ഇത് തന്നെയാകും. - രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, എം എസ് ധോണി, കേദാർ ജാദവ്, മനീഷ് പാണ്ഡെ, ഹർദീക് പാണ്ഡ്യ, യുവേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുമ്ര. ഗുവാഹത്തിയിൽ 7 മണിക്കാണ് കളി. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.