മൊഹാലി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വീണ്ടും ഡബിൾ സെഞ്ചുറി. രോഹിതിന്റെ കരിയറിലെ മൂന്നാമത്തെ ഡബിൾ സെഞ്ചുറിയാണിത്. 153 പന്തിൽ 13 ഫോറും 12 സിക്സും സഹിതമാണ് രോഹിത് ശർമ 208 റൺസെടുത്തത്. 112 പന്തിൽ സെഞ്ചുറി തികച്ച രോഹിതിന്റെ മറ്റൊരു മുഖമാണ് അതിന് ശേഷം ശ്രീലങ്കൻ ബൗളർമാർ കണ്ടത്. വെറും 36 പന്തിൽ ക്യാപ്റ്റൻ രോഹിത് അടുത്ത 100 ലെത്തി. സിക്സറുകളും ബൗണ്ടറികളും സ്റ്റേഡിയത്തിന്റെ നാലുപാടും പറന്നു.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും മറ്റാരുടെയും പേരിലല്ല. ശ്രീലങ്കയ്ക്കെതിരെ തന്നെ രോഹിത് അടിച്ചെടുത്തത് 264 റൺസാണ്. കഴിഞ്ഞില്ല, ഓസ്ട്രേലിയയ്ക്കെതിരെ മറ്റൊരു ഡബിളും രോഹിതിന്റെ പേരിലുണ്ട്. മൂന്ന് ഡബിൾ സെഞ്ചുറി നേടുന്ന ഏക ബാറ്റ്സ്മാനും രോഹിതാണ്. സച്ചിൻ തെണ്ടുല്‍ക്കറും വീരേന്ദർ സേവാഗുമാണ് ഏകദിനത്തിൽ ഇന്ത്യയുടെ മറ്റ് ഡബിൾ സെഞ്ചൂറിയന്മാർ.
ശ്രീലങ്കൻ നിരയിൽ നുവാൻ പ്രദീപും സെഞ്ചുറി തികച്ചു. പത്തോവറിൽ 106 റൺസാണ് പ്രദീപ് വിട്ടുകൊടുത്തത്. സ്റ്റാർ ബൗളർ സുരംഗ ലക്മൽ എട്ടോവറിൽ 71 റൺസ് വഴങ്ങി. നാലോവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത ആഞ്ചലോ മാത്യൂസ് മാത്രമാണ് രോഹിത് ഷോയിൽ പരിക്കേൽക്കാതെ മടങ്ങിയത്. ആദ്യസ്പെല്ലിലെ നാലോവറിന് ശേഷം മാത്യൂസ് പന്തെറിയാനെ എത്തിയില്ല.