ദില്ലി: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ശ്രീലങ്ക സമനില പൊരുതി നേടി. നാഗ്പൂരിൽ നേടിയ ഇന്നിംഗ്സ് വിജയത്തിന്റെ ചെലവിൽ ഇന്ത്യ പരമ്പര സ്വന്തമാക്കി. 1 - 0 നാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. ടീം ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര ജയമാണിത്. ഇന്ത്യൻ റെക്കോർഡിട്ട ക്യാപ്റ്റൻ വിരാട് കോലി ഈ നേട്ടത്തിൽ റിക്കി പോണ്ടിംഗിന് ഒപ്പമെത്തുകയും ചെയ്തു.
410 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ശക്തമായ ചെറുത്തുനിൽപ്പാണ് അഞ്ചാം ദിവസം നടത്തിയത്. നാലാം ദിവസത്തെ സ്കോറായ മൂന്നിന് 33ൽ നിന്നും തുടങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി വൺ ഡൗണ്‍ ബാറ്റ്സ്മാൻ ധനഞ്ജയ് ഡിസിൽവ സെഞ്ചുറി നേടി. 219 പന്തിൽ 119 റൺസെടുത്ത ഡിസിൽവ റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. അർധസെഞ്ചുറിയോടെ റോഷൻ സിൽവയും ലങ്കയെ സമനിലയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റിന് 246 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ധവാൻ (67), കോലി, രോഹിത് (50 വീതം), പൂജാര (49) എന്നിവരുടെ മികവിലായിരുന്നു ഇത്. 7 വിക്കറ്റിന് 536 റൺസാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ അടിച്ചത്. മറുപടിയായി ശ്രീലങ്ക 373 റൺസെടുത്ത് ഓളൗട്ടാകുകയായിരുന്നു. കൊൽക്കത്ത ടെസ്റ്റ് സമനിലയിൽ കലാശിക്കുകയും നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് ജയിക്കുകയും ചെയ്തിരുന്നു.