നാഗ്പൂര്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണന്ന് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി വീണ്ടും തെളിയിച്ചു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയോടയാണ് കോലി വീണ്ടും ചരിത്രം തിരുത്തിയത്. കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് കൂടിയായതോടെ ലങ്കയ്ക്ക് മുന്നില്‍ ഇന്ത്യ റണ്‍മലയുയര്‍ത്തി. ഇനി ലങ്കാദഹനമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205ന് മറുപടിയില്‍ ഇന്ത്യ ആറു വിക്കറ്റിന് 610 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയുടെ ലീഡ് 405 റണ്‍സ്. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ്.
കോലിയുടെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. മുരളി വിജയ് (128), ചേതേശ്വര്‍ പുജാര (143), രോഹിത് ശര്‍മ (102*) എന്നിവരും സെഞ്ച്വറികള്‍ കണ്ടെത്തി. കോലി 213 റണ്‍സാണ് അടിച്ചെടുത്തത്. 267 പന്തില്‍ 17 ബൗണ്ടറികളും രണ്ടു സിക്‌സറും കോലിയുടെ ഇന്നിങ്‌സിന്റെ മാറ്റ് കൂട്ടി.
രോഹിത്ത് 160 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് പുറത്താവാതെ 102 റണ്‍സെടുത്തത്. രോഹിത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയകിനു പിറകെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
സെഞ്ച്വറി പൂര്‍ത്തിയാക്കയിതോടെ പുതിയൊരു റെക്കോര്‍ഡ് കോലി സ്വന്തം പേരില്‍ കുറിച്ചിരുന്നു. ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇതോടെ കോലി സ്വന്തം പേരിലാക്കി. 11 സെഞ്ച്വറികളെന്ന ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡാണ് കോലിക്കു മുന്നില്‍ പഴങ്കഥയായത്. കൂടാതെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം സെഞ്ച്വറികളെന്ന റെക്കോര്‍ഡും ഇന്ത്യന്‍ നായകന്‍ കരസ്ഥമാക്കി. 2005, 06 വര്‍ഷങ്ങൡ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങും 2005ല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തും നേടിയ ഒമ്പതു സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് പത്താം സെഞ്ച്വറിയോടെ കോലി മാറ്റിയെഴുതിയത്.