കാൺപൂർ: നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഏഴാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 14 റൺസെടുത്ത ശിഖർ ധവാൻ കെയ്ൻ വില്യംസണ് ക്യാച്ച് നൽകിയാണ് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയത്. ടിം സോത്തിക്കാണ് വിക്കറ്റ്. ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഓപ്പണർ രോഹിത് ശർമ്മ ഇന്ത്യൻ സ്കോർ ബോർഡ് കൃത്യമായി ചലിപ്പിച്ചു.
രണ്ടാമനായി ക്രീസിലെത്തിയ വിരാട് കോലി മറുഭാഗത്ത് രോഹിത് ശർമ്മക്ക് മികച്ച പിന്തുണ നൽകി. രോഹിത് ശർമ്മയും വിരാട് കോലിയും നിലയുറപ്പിച്ചതോടെ അഞ്ച് റൺസ് ശരാശരിയിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഇതിനിടെ രോഹിത് ശർമ്മ അർദ്ധ ശതവും തികച്ചു.
മത്സരം 25 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിലാണ് ഇന്ത്യൻ സ്കോർ. 74 റൺസെടുത്ത രോഹിത് ശർമ്മയും, 43 റൺസെടുത്ത് വിരാട് കോലിയുമാണ് ക്രീസിൽ. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാൺപൂരിൽ നടക്കുന്നത്. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാൽ കാൺപൂരിൽ വിജയിക്കുന്നവരാകും കിരീടം നേടുക.