ഹൈദരാബാദ്: ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും പാട്ടും പാടി ജയിച്ച ഇന്ത്യയ്ക്ക് ട്വന്റി 20 റാങ്കിംഗിൽ മുന്നോട്ട് കുതിക്കാനുള്ള സുവർണാവസരമായിരുന്നു ഈ ട്വന്റി 20 പരമ്പര. റാഞ്ചിയില്‍ നടന്ന ആദ്യമത്സരത്തിൽ മികച്ചൊരു കളി കെട്ടഴിച്ച് ഇന്ത്യ പ്രതീക്ഷ ഉണർത്തുകയും ചെയ്തു. ഗുവാഹത്തിയിൽ തോറ്റെങ്കിലും ഹൈദരാബാദിൽ കളി ജയിച്ച് പരമ്പര സ്വന്തമാക്കാം എന്ന് ആരാധകർ ന്യായമായും പ്രതീക്ഷിച്ചു. ഇന്നലെ (ഒക്ടോബർ 13 വെള്ളി) 7 മണിക്കായിരുന്നു കളി തുടങ്ങേണ്ടിയിരുന്നത്.
വിരാട് കോലിക്കും എംഎസ് ധോണിക്കും രോഹിത് ശർമയ്ക്കും മാരക ട്രോളുകൾ.. സോഷ്യൽ മീഡിയ ട്രോളിൽ മുങ്ങുന്നു!!
മൂന്നാഴ്ചയോളമായി മഴ പെയ്യുകയായിരുന്നു ഹൈദരാബാദിൽ. എന്നാൽ കളി നടക്കേണ്ടതിന് മണിക്കൂറുകൾ മുന്പ് മഴ മാറി. ഗ്രൗണ്ട് സ്റ്റാഫ് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുനോക്കി. പക്ഷേ അംപയർമാർ കനിഞ്ഞില്ല. പിച്ചും ബൗളിംഗ് റണ്ണപ്പ് ഏരിയയും കളിക്ക് സജ്ജമായിരുന്നു. എന്നാൽ ഔട്ട് ഫീൽഡീലെ നനവ് ചതിച്ചു. പിച്ച് പരിശോധനയ്ക്ക് എത്തിയ മാച്ച് റഫറി റിച്ചി റിച്ചാർഡ്സന്റെ ഷൂവിന്റെ ഹീൽ ഗ്രൗണ്ടിൽ താണപ്പോൾ തന്നെ കളി നടക്കില്ല എന്ന് ഏകദേശം ഉറപ്പായിരുന്നു.
പക്ഷേ ഈ തീരുമാനത്തിൽ ആരാധകർ തൃപ്തരല്ല. ഗ്രൗണ്ട് സ്റ്റാഫും തൃപ്തരല്ല. മഴമൂലം കളി മുടങ്ങുന്നതിനെക്കാൾ കഷ്ടമാണ് നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം കളി മുടങ്ങുന്നത് എന്ന് അവർക്ക് അറിയാം. ടിക്കറ്റെടുത്ത് കളി കാണാൻ കാത്തിരുന്ന ആരാധകർക്ക് വേണ്ടിയെങ്കിലും അഞ്ചോവറെങ്കിലും കളിക്കാമായിരുന്നില്ലേ എന്നാണ് ചോദ്യം. പരമ്പര തീരുമാനിക്കുന്ന മൂന്നാം ട്വന്‍റി 20 മത്സരത്തിനെങ്കിലും ഒരു റിസർവ്വ് ദിവസം വെക്കാമായിരുന്നില്ലേ എന്നും ചോദ്യം ഉയരുന്നുണ്ട്. എന്തായാലും ആവേശകരമായ പരമ്പരയ്ക്ക് നനഞ്ഞ ക്ലൈമാക്സായിപ്പോയി മഴയിൽ മുങ്ങിയ ഉപ്പൽ സ്റ്റേഡിയം.