കൊൽക്കത്ത: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ തലവേദന ബാറ്റിംഗില്‍ മാത്രം. ക്യാപ്റ്റന്‍ വിരാട് കോലി പൂജ്യത്തിന് പുറത്താകുന്ന അപൂര്‍വ്വമായ കാഴ്ചയാണ് ചെന്നൈ ഏകദിനത്തില്‍ കണ്ടത്. തൊട്ടുപിന്നാലെ മനീഷ് പാണ്ഡെയും. 2019 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാംപിലെ സജീവ അംഗമാണ് കര്‍ണാടകയില്‍ നിന്നുള്ള മനീഷ് പാണ്ഡെ. ശ്രീലങ്കയില്‍ മികച്ച ഫോമില്‍ കളിച്ച ഇരുവരും പരാജയപ്പെട്ടതോടെ ഇന്ത്യ തുടക്കത്തിലേ മൂന്നിന് 11 എന്ന നിലയില്‍ തകര്‍ന്നുപോയി.
ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ ഫോമാണ് മറ്റൊരു പ്രശ്‌നം. ഒരറ്റത്ത് രോഹിത് സ്ഥിരത കാണിക്കുന്നുണ്ടെങ്കിലും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രഹാനെയുടെ പ്രകടനം ആശാവഹമല്ല. ശിഖര്‍ ധവാന്റെ അഭാവനത്തില്‍ രഹാനെയ്ക്ക് ഒരു അവസരം കൂടി കിട്ടിയേക്കും. ബാറ്റിംഗ് നിരയില്‍ ജാദവ്, വിക്കറ്റ് കീപ്പര്‍ ധോണി, ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ എന്നിങ്ങനെ ബാക്കി എല്ലാവരും സേഫാണ്. ഭുവനേശ്വര്‍ വരെ ബാറ്റ് ചെയ്യുന്നു എന്നത് ഇന്ത്യന്‍ മാനേജ്‌മെന്റിന് ആശ്വാസം കൂട്ടുന്നു.
അക്ഷര്‍ പട്ടേലിന് പകരം ടീമിലെത്തിയ രവീന്ദ്ര ജഡേജ അവസാന ഇലവനില്‍ ഇടം പിടിക്കുമോ എന്നത് മാത്രമാണ് ഇനി അറിയാനുളളത്. അങ്ങനെ സംഭവിച്ചാല്‍ കുല്‍ദീപ് യാദവിന് പകരമാകും ജഡേജ കളിക്കുക. ബൗളിംഗ് നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെയാകും - രഹാനെ, രോഹിത്, കോലി, പാണ്ഡെ, ധോണി, ജാദവ്, പാണ്ഡ്യ, ഭുവനേശ്വര്‍, കുല്‍ദീപ്, ചാഹല്‍, ഭുമ്ര.