ചെന്നൈ: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് (സെപ്തംബർ 21 വ്യാഴാഴ്ച) കൊൽക്കത്തയിൽ നടക്കും. ചെന്നൈയിൽ നടന്ന ഒന്നാം മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 26 റൺസിന് തോൽപ്പിച്ചിരുന്നു. കൊൽക്കത്തയിൽ മഴ പെയ്യാനും കളി മുടങ്ങാനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് കളി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
വിരാട് കോലി, അജിൻക്യ രഹാനെ, മനീഷ് പാണ്ഡെ എന്നിവർ ദയനീയമായി പരാജയപ്പെട്ടിട്ടും ഓസ്ട്രേലിയയെ തോൽപ്പിക്കാന്‍ പറ്റി എന്നത് ഇന്ത്യൻ ക്യാംപിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മൂന്നിന് 11, അഞ്ചിന് 87 എന്നീ നിലകളിൽ തകർന്ന ഇന്ത്യ ഹർദീക് പാണ്ഡ്യ, ധോണി, ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവരുടെ മികവിലാണ് 281 റൺസടിച്ചതും ഓസീസിനെ തോൽപ്പിച്ചതും.
ചെന്നൈയിലെ പോലെ തന്നെ മഴ തന്നെയാകും കൊൽക്കത്തയിലും വില്ലനാകുക. ചെന്നൈയിൽ മഴ മൂലം ഓസീസ് ഇന്നിംഗ്സ് 21 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും പരാജയപ്പെട്ടപ്പോൾ ഗ്ലെൻ മാക്സ്വെൽ മാത്രമാണ് ഒന്ന് പൊരുതി നോക്കിയത്. മിച്ചല് സ്റ്റാര്‍ക്കും ജോഷ് ഹേസൽവുഡും ഇല്ലാത്ത ഓസീസ് ബൗളിംഗ് നിരയും ഇന്ത്യൻ ബാറ്റിംഗും തമ്മിലുള്ള പോരാട്ടമാകും കൊല്‍ക്കത്തയിൽ നടക്കുക. ഓസീസ് ബാറ്റിംഗ് നിരയും ഇന്ത്യൻ സ്പിന്നർമാരും തമ്മിലാകും മറുവശത്ത് മത്സരം