ലണ്ടൻ: പത്തോവർ, മൂന്ന് മെയ്ഡൻ. 23 റൺസ്, മൂന്ന് വിക്കറ്റ് - കരിയറിന്റെ പ്രൈം ടൈമിൽ നിൽക്കുന്ന ഒരു ബൗളറുടെ ഫിഗറല്ല. ഇന്ത്യയുടെ വെറ്ററൻ ഫാസ്റ്റ് ബൗളറായ ജുലൻ ഗോസ്വാമിയുടെ ബൗളിംഗ് കാർഡാണ്. തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരം കളിക്കുന്ന ജുലൻ ഗോസ്വാമിയുടെ. 34കാരിയായ ജുലൻ നൽകിയ തുടക്കം ഏറ്റ് പിടിച്ച് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മരിച്ച് പന്തെറിഞ്ഞു.
നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ടിനെ 228 റൺസിൽ ഒതുക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ജുലൻ ഗോസ്വാമിക്ക് ഒപ്പം സ്പിന്നർ പൂനം യാദവും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. പത്തോവറിൽ 36ന് രണ്ട് വിക്കറ്റ്. ഗെയ്ക്ക് വാദിനാണ് ഒരു വിക്കറ്റ്. ഒരാളെ ദീപ്തി ശർമ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി. 9 ഓവറിൽ 33 റൺസ് മാത്രം കൊടുത്ത് ബൗളിംഗിലും ദീപ്തി തിളങ്ങി. ഫാസ്റ്റ് ബൗളറായ ശിഖർ പാണ്ഡെ മാത്രമാണ് ബൗളിംഗിൽ നിരാശപ്പെടുത്തിയത്.
വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ 229 റൺസെടുത്താൽ ഇന്ത്യയ്ക്ക് കിരീടം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 228 റൺസാണ് എടുത്തത്. 51 റൺസെടുത്ത സ്കൈവറാണ് ഇംഗ്ളണ്ടിന്റെ ടോപ് സ്കോറർ. ടെയ്ലർ 45ഉം ബ്രണ്ട് 34ഉം വിൻഫീൽഡ് 24ഉം ബെമൗണ്ട് 23ഉം റൺസെടുത്തു.