മുംബൈ: ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരം നാളെ (ഒക്ടോബർ 22 ഞായറാഴ്ച) നടക്കും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് കളി. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്. പരമ്പര ജയിച്ചാൽ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം എന്ന മോഹിപ്പിക്കുന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ബ്രാബോൺ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നര മുതലാണ് കളി. സ്റ്റാർ സ്പോർട്സ് 1, 3 ചാനലുകളിൽ മത്സരം തൽസമയം കാണാം.
ഓസ്ട്രേലിയയെ 4 - 1 ന് തകർത്തുവിട്ട ആത്മവിശ്വാസമാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യൻ നിരയുടെ കരുത്ത്. ന്യൂസിലൻഡിനെതിരെ 3 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. 3 -0 ന് പരമ്പര തൂത്തുവാരിയാൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയെ മറികടന്ന് ലോക റാങ്കിംഗിൽ ഒന്നാമതെത്താം. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശര്‍മ, ഓൾറൗണ്ടര്‍ ഹർദീക് പാണ്ഡ്യ എന്നിവരുടെ തകർപ്പൻ ഫോമാണ് ഇന്ത്യയുടെ പിൻബലം. ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും അടങ്ങിയ ബൗളിംഗ് നിരയും കരുത്ത് കാട്ടുന്നു.
റാങ്കിംഗിൽ പിന്നോക്കമാണെങ്കിലും ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്താന്‍ പോന്ന ടീമാണ് ന്യൂസിലന്‍ഡ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡിങ് യൂണിറ്റാണ് കെയ്ൻ വില്യംസൻ നയിക്കുന്ന ബ്ലാക് ക്യാപ്സിന്റെ ഹൈലൈറ്റ്. വില്യംസന് പുറമേ റോസ് ടെയ്ലർ, മാർട്ടിൻ ഗുപ്ടിൽ, കോളിൻ മുൺറോ തുടങ്ങിയവർ ബാറ്റിംഗിലും ടിം സൗത്തി, മിൽനെ, ഇഷ് സോധി, സാന്ത്നർ തുടങ്ങിയവർ ബൗളിംഗിലും കീവിസിന് കരുത്ത് പകരും. രണ്ടാം ഏകദിനം 25ന് പുനെയിലും മൂന്നാം ഏകദിനം 29ന് കാൺപൂരിലും നടക്കും.