കൊൽക്കത്ത: ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഒന്നാം ടെസ്റ്റ്. ശ്രീലങ്കൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ടെസ്റ്റിന് പുറമേ ഏകദിന പരമ്പരയും ട്വന്റി 20 പരമ്പരയും തൂത്തുവാരി 9 - 0 എന്ന റെക്കോർഡുമായാണ് വിരാട് കോലിയുടെ ടീം ഇന്ത്യ ലങ്കൻ പര്യടനം പൂർത്തിയാക്കിയത്. ശ്രീലങ്ക ഇന്ത്യയിലും മൂന്ന് ടെസ്റ്റും 3 ഏകദിനവും 3 ട്വന്റി 20 മത്സരങ്ങളും കളിക്കുന്നുണ്ട്.
ഇന്ത്യയും ശ്രീലങ്കയും ടെസ്റ്റ് കളിച്ചിട്ട് എട്ടാഴ്ചയുടെ വ്യത്യാസം മാത്രമേ ഉള്ളൂ എങ്കിലും ശ്രീലങ്ക ഇന്ത്യയിൽ ടെസ്റ്റ് കളിച്ചിട്ട് എട്ട് വർഷമായി. കൃത്യമായി പറഞ്ഞാൽ 2009ലാണ് അവസാനമായി ലങ്ക ഇന്ത്യയിൽ ടെസ്റ്റ് മത്സരം കളിച്ചത്. സങ്കക്കാര, ജയവർധനെ, മുരളീധരൻ, ദിൽഷൻ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം ലങ്കയ്ക്ക് അന്നുണ്ടായിരുന്നു. അന്ന് അവർ ലോക രണ്ടാം നമ്പർ ടീമായിരുന്നു. എന്നിട്ടു രസകരമെന്ന് പറയട്ടെ, ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ അന്നും ശ്രീലങ്കയ്ക്ക് കഴിഞ്‍ഞില്ല.
സ്വന്തം മണ്ണിൽ തുടർച്ചയായി ടെസ്റ്റ് പരമ്പരകൾ ജയിച്ച് റെക്കോർഡിട്ട് നിൽക്കുന്ന വിരാട് കോലിയുടെ ടീമിനെയാണ് ദിനേശ് ചാന്ദിമലിനും കൂട്ടര്‌ക്കും നേരിടാനുള്ളത്. അതും ലോക ഒന്നാം നമ്പർ ടീമിനെ. ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്തുവിട്ടാൽ വിരാട് കോലിക്ക് ടെസ്റ്റ് വിജയങ്ങളിൽ സൗരവ് ഗാംഗുലിയെ മറികടക്കാനും സാധിക്കും. സൗരവ് ഗാംഗുലിയുടെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ ഈഡന് ഗാർഡനിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30 മുതലാണ് കളി.