ദില്ലി: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 536നെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്ക മൂന്ന് വിക്കറ്റിന് 131 എന്ന നിലയിലാണ്. 7 വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാൾ 405 റൺസ് പിന്നിലാണ് ശ്രീലങ്ക. ഇന്നിംഗ്സിന്റെ ഒന്നാം പന്തിൽ വിക്കറ്റ് നഷ്ടമായ ലങ്ക മാത്യൂസ് (57 നോട്ടൗട്ട്) കരുണരത്നെ (42) ദിനേശ് ചാന്ദിമൽ (25 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് മാന്യമായ രീതിയിൽ രണ്ടാം ദിവസം അവസാനിപ്പിച്ചത്.
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഡബിൾ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിലെത്തിയത്. വിരാട് കോലിയുടെ കരിയറിലെ ആറാമത്തെ ഡബിൾ സെഞ്ചുറിയാണിത്. ഫിറോസ് ഷാ കോട്ലയിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 536 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രോഹിത് ശർമ അർധസെഞ്ചുറിയടിച്ചു.
കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറിയാണ് കോലി ദില്ലിയിൽ അടിച്ചത്. 17 മാസത്തിനിടെയാണ് കോലി ഈ ആറ് ഇരട്ട സെഞ്ചുറികളും അടിച്ചത് എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ആറ് ഇരട്ടസെഞ്ചുറികൾ അടിക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡും കോലിയുടെ പേരിലായി. കഴിഞ്ഞില്ല, കോലിയുടെ തുടർച്ചയായ രണ്ടാം ഇരട്ടസെഞ്ചുറിയാണിത്. നാഗ്പൂര്‍ ടെസ്റ്റിലും കോലി ഇരട്ടസെഞ്ചുറിയടിച്ചിരുന്നു.