ദില്ലി: ഇന്ത്യയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒമ്പത് വിക്കറ്റിന് 356 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 536നെക്കാൾ 180 റൺസ് കുറവ്. എന്നാലും ഫോളോ ഓൺ ഒഴിവാക്കാൻ സാധിച്ചു എന്നതിൽ ശ്രീലങ്കയ്ക്ക് തീർച്ചയായും ആശ്വസിക്കാൻ വകയുണ്ട്.
ക്യാപ്റ്റൻ ദിനേശ് ചാന്ദിമൽ (147 നോട്ടൗട്ട്), ആഞ്ജലോ മാത്യൂസ് (111) എന്നിവരുടെ സെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് പൊരുതാനുള്ള ഊർജം നൽകിയത്. ചാന്ദിമൽ 282 പന്തിൽ 14 ഫോറും രണ്ട് സിക്സും സഹിതമാണ് 147 റൺസെടുത്തിരിക്കുന്നത്. മാത്യൂസാകട്ടെ 341 പന്തുകൾ കളിച്ച് 18 ഫോറും ഒരു സിക്സും അടിച്ചു. മാത്യൂസ് പോയതിന് ശേഷം എത്തിയ സമരവിക്രമ (33) മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിന്നത്.
സിൽവ (0), ഡിക് വെല (0), ലക്മൽ (5), ഗമാഗെ (1) എന്നിവരെ നൊടിയിടയിൽ പുറത്താക്കി ഇന്ത്യ ശ്രീലങ്കയെ കുരുക്കും എന്ന് തോന്നിപ്പിച്ചെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന ക്യാപ്റ്റൻ ദിനേശ് ചാന്ദിമൽ ലങ്കയെ മൂന്നാം ദിവസം കടത്തി. രണ്ട് ദിവസവും 180 റണ്‍സ് ലീഡും ശേഷിക്കെ കളി ഇപ്പോഴും ഇന്ത്യയുടെ കയ്യിൽ തന്നെയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1- 0 ന് മുന്നിലാണ് ഇപ്പോൾ.