കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് സമ്പൂർണ ആധിപത്യം. മൂന്നാം ദിവസമായ ഇന്ന് (ആഗസ്ത് അഞ്ച് ശനിയാഴ്ച) ശ്രീലങ്കയെ ഇന്ത്യ വെറും 183 റൺസിന് ഓളൗട്ടാക്കി. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 622 റണ്‍സാണ് എടുത്തത്. 439 റൺസിന്റെ ലീഡ്. കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണിന് വിട്ട് തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
രണ്ട് വിക്കറ്റിന് 50 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ഇന്ത്യയ്ക്ക് മുന്നിൽ ഒരു പ്രതിരോധവും സൃഷ്ടിക്കാനായില്ല. 48 പന്തിൽ 51 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക് വാല മാത്രമാണ് എന്തെങ്കിലും ചെറുത്ത് നിൽപ്പ് നടത്തിയത്. മാത്യൂസ്, ചാന്ദിമൽ, കരുണരത്നെ, മെൻഡിസ് തുടങ്ങിയവർക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും പിടിച്ചുനിൽക്കാനായില്ല.
അഞ്ച് വിക്കറ്റുമായി സ്റ്റാർ സ്പിന്നർ ആർ അശ്വിനാണ് ശ്രീലങ്കൻ ബാറ്റിംഗിന്റെ നടുവൊടിച്ചത്. 16.4 ഓവറിൽ 69 റൺസ് വഴങ്ങിയാണ് അശ്വിൻ 5 പേരെ പുറത്താക്കിയത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ടെസ്റ്റ് 304 റൺസ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1 - 0 ന് മുന്നിലാണ്. പരമ്പരയില്‍ ഇനി ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്.