ക്ലാസ് ആൻഡ് മാസ്
എതിരാളികളുടെ മധ്യനിരയെ എറിഞ്ഞ് പിടിച്ചാണ് ഇന്ത്യ അടുത്ത കാലത്തായി കളി പിടിച്ചിരുന്നത്. എന്നാൽ റോസ് ടെയ്ലറും ടോം ലാത്തവും ചേർന്നുള്ള തകര്‍പ്പൻ കൂട്ടുകെട്ട് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അതിൽ തന്നെ അത്ര വലിയ താരമൊന്നുമല്ലാത്ത ലാത്തമിന്റെ ബാറ്റിംഗ് ഇന്ത്യ തീരെ പ്രതീക്ഷിച്ചതല്ല. ഈ കൂട്ടുകെട്ടാണ് ഇന്ത്യ ഇന്നലെ കളി തോൽക്കാനുള്ള ഒന്നാമത്തെ കാരണം.
ബൗൾട്ടിനെ കളിച്ചതിൽ വീഴ്ചപറ്റി
ഇന്ന് ലോകത്തെ ഇടംകൈ ഫാസ്റ്റ് ബൗളർമാരിൽ അഗ്രഗണ്യനാണ് ട്രെന്റ് ബൗൾട്ട്. എന്നാൽ രോഹിത് ശർമയും ശിഖർ ധവാനും അടക്കം ബൗൾട്ടിന് വേണ്ട പരിഗണന കൊടുത്തില്ല. രോഹിതാകട്ടെ കാടനടിക്ക് ശ്രമിച്ച് ഔട്ടാകുകയും ചെയ്തു. പത്തോവറിൽ നാല് പേരെ പുറത്താക്കി ബൗൾട്ട് ഇന്ത്യയുടെ നടുവൊടിക്കുകയും ചെയ്തു.
കളി കൈവിട്ടു
വില്യംസനെയും ഗുപ്ടിലിനെയും അടുത്തടുത്ത് കിട്ടിയിട്ടും കളിയിൽ പിടിമുറുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ലാത്തം ക്രീസിലെത്തിയ ഉടനെ കുറച്ച് കൂടി ആക്രമണാത്മക ഫീൽഡിങ് ഒരുക്കാനും ആക്രമിക്കാനും ഇന്ത്യയ്ക്ക് പറ്റിയിരുന്നെങ്കിൽ കളി കുറച്ച് കൂടി രസകരമായേനെ. ഒന്നോ രണ്ടോ വിക്കറ്റുകൾ കൂടി ആ സമയത്ത് കിട്ടിയാൽ താരതമ്യേന പരിചയക്കുറവുള്ള കീവി മധ്യനിരയ്ക്ക് മേൽ ഇന്ത്യയ്ക്ക് പിടിമുറുക്കാമായിരുന്നു.
കാർത്തിക്കും ധോണിയും ഔട്ടായത്
വിരാട് കോലിക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്ന ദിനേശ് കാർത്തിക്ക് നിർണായക സമയത്ത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പകരം ക്രീസിലെത്തിയ ധോണി നിലയുറപ്പിക്കാൻ സമയം എടുത്തു. എന്നാൽ അത് പോലെ മേക്കപ്പ് ചെയ്യാതെ ധോണിയും പിന്നാലെ പാണ്ഡ്യയും ഔട്ടായത് ഇന്ത്യൻ ഇന്നിംഗ്സിനെ സാരമായി ബാധിച്ചു.
റിസ്റ്റ് സ്പിന്നർമാരുടെ പരാജയം
ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യ വരെ മികച്ച രീതിയിൽ പന്തെറിഞ്‍ഞ കളിയിൽ ഇന്ത്യൻ സ്പിന്നർമാർ ഇരുവരും നിരാശപ്പെടുത്തി. കുൽദീപ് യാദവും ചാഹലും ഇഷ്ടം പോലെ റൺസ് വഴങ്ങുകയും വിക്കറ്റെടുക്കാൻ പരാജയപ്പെടുകയും ചെയ്തു. പാർട് ടൈം സ്പിന്നറായ കേദാർ ജാദവിന് കോലി പന്ത് കൊടുക്കാതിരുന്നതും ദുരൂഹമായി.