അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന ഫൈനൽ. കേൾക്കുമ്പോൾ ക്ലീഷേ ആയിത്തോന്നുമെങ്കിലും ഹൈദരാബാദിൽ നടന്നത് ഇതാണ്. വെറും ഒരു റണ്ണിനാണ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ ജയിച്ചത്. ഐ പി എൽ ചരിത്രത്തിൽ മുംബൈയുടെ മൂന്നാമത്തെ കിരീടമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് മുംബൈ. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ശേഷം കിരീടം നേടുന്ന ആദ്യടീമും മുംബൈ തന്നെ.
ജസ്പ്രീത് ഭുമ്രയും മലിംഗയും ചേർന്ന് വരിഞ്ഞുമുറുക്കിയ പുനെയ്ക്ക് അവസാന ഓവറിൽ വേണ്ടിയിരുന്നത് 11 റൺസ്. ആദ്യപന്ത് തിവാരിയുടെ ഫോർ. അവസാന അഞ്ച് പന്തിൽ വേണ്ടത് വെറും ഏഴ് റൺസ്. എന്നാൽ അടുത്ത പന്തിൽ തിവാരി പൊള്ളാർഡിന്റെ കൈകളിൽ. മൂന്നാം പന്തിൽ സ്മിത്തിൻറെ തകർപ്പൻ ഷോട്ട്. പക്ഷേ റായുഡുവിൻറെ അതിലും തകർപ്പൻ ക്യാച്ച്. ജയിക്കാൻ മൂന്ന് പന്തിൽ 7 റൺസ്.
നാലാം പന്തിൽ വാഷിങ്ടൺ സുന്ദറിനെ ജോൺസൻ ബീറ്റ് ചെയ്തു. പക്ഷേ സിംഗിൾ. പാർഥിവ് പട്ടേലിന്റെ ഏറ് സ്റ്റംപിൽ കൊണ്ടില്ല. അഞ്ചാം പന്തിൽ ഡാൻ ക്രിസ്റ്റ്യൻ കൊടുത്ത ക്യാച്ച് ഹർദീക് പാണ്ഡ്യ നിലത്തിട്ടു. രണ്ട് റൺസ്. അവസാന പന്തിൽ ജയിക്കാൻ നാല് റൺസ്. ക്രിസ്റ്റ്യൻ ലോംഗ് ഓണിലേക്ക് അടിച്ച പന്ത് ക്രുനാൽ ഫീൽഡ് ചെയ്ത് പട്ടേലിന്. പട്ടേൽ സുന്ദറിനെ റണ്ണൗട്ടാക്കുമ്പോൾ പുനെ ജയത്തിന് ഒരു റൺ അകലെ... മുംബൈയ്ക്ക് 1 റൺ ജയം. മൂന്നാം കിരീടം.
പാട്ടും പാടി അടിക്കാവുന്ന കളി പുനെയ്ക്ക് നഷ്ടപ്പെടുത്തിയത് ഇവരാണ്. അജിൻക്യ രഹാനെ (38 പന്തിൽ 44) സ്റ്റീവ് സ്മിത്ത് (50 പന്തിൽ 51), എം എസ് ധോണി (13 പന്തിൽ 10) തിവാരി (8 പന്തില്‍ 7). ഇവരുടെ മെല്ലെപ്പോക്കാണ് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതിൽ സ്മിത്തിനും രഹാനെയ്ക്കും ഓരോ ലൈഫും കിട്ടിയിരുന്നു എന്നോർക്കണേ.
ബൗളിംഗ് ഓപ്പണ്‍ ചെയ്ത ക്രുനാൽ പാണ്ഡ്യ മാത്രമാണ് കുറച്ച് എക്സ്പെൻസീവായത്. നാലോവറിൽ 31. ഭുമ്രയും ജോൺസനും നാലോവറിൽ 26 റൺസ് വീതം. ഭുമ്ര രണ്ടും ജോൺസൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മലിംഗ നാലോവറില്‍ 21ഉം കരൺ ശർമ നാലോവറിൽ 18 ഉം റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ക്രുനാൽ പാണ്ഡ്യ ഒരു ക്യാച്ച് വിട്ടു. ഹർദീക് ഒരു ക്യാച്ചും ഒരു റണ്ണൗട്ടും കളഞ്ഞു. പാർഥിവ് പട്ടേലും കളഞ്ഞു ഒരു റണ്ണൗട്ട് ചാൻസ്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വെറും 129 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 100 പോലും കടക്കില്ല എന്ന് തോന്നിച്ചിടത്തുനിന്നാണ് എട്ടാം വിക്കറ്റിൽ ക്രുനാൻ പാണ്ഡ്യയും മിച്ചൽ ജോൺസനും ചേർന്ന് അവരെ 129ൽ എത്തിച്ചത്. 47 റൺസെടുത്ത ക്രനാൽ പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോററും ഫൈനലിലെ മാൻ ഓഫ് ദ മാച്ചും.