കൊൽക്കത്ത: സ്വന്തം നാട്ടില്‍ വെച്ച് ഒരു തോൽവി. അതും ജയിച്ചു എന്ന് ഉറപ്പിച്ച കളി - കൺമുന്നിൽ വെച്ച് കളി കൈവിട്ടുപോയ ദേഷ്യം ഗൗതം ഗംഭീർ തീർത്തത് സഹതാരങ്ങളുടെ മേലെയാണ്. ഇങ്ങനെയാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ പ്ലേ ഓഫിലെത്തിയോ ഇല്ലയോ എന്നതൊന്നും വലിയ കാര്യമില്ലെന്നാണ് ഗംഭീർ കളിക്ക് ശേഷം പറഞ്ഞത്. ഒരു ഘട്ടത്തിൽ 40 പന്തിൽ 48 റൺസ് മതിയായിരുന്ന കൊൽക്കത്ത വെറും 9 റൺസിനാണ് കളി തോറ്റത്.
അംപയർ ആഞ്ഞ് ശ്രമിച്ചിട്ടും കൊൽക്കത്ത തോറ്റു... മുംബൈ ഇന്ത്യൻസ് ടോപ്പർ, കൊൽക്കത്ത ഇനി എന്ത് ചെയ്യണം?
വിക്കറ്റിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ 174 റൺസ് ജയിക്കാവുന്ന സ്കോറായിരുന്നു. ഒരു ബാറ്റ്സ്മാനെങ്കിലും അവസാനം വരെ നിന്നെങ്കിൽ കളി ജയിച്ചേനെ. നിരുത്തരവാദിത്തപരമായ ഷോട്ടുകൾ എന്നാണ് ഗംഭീർ പറഞ്ഞത്. എല്ലാത്തിലും വലിച്ചടിക്കാനായിരുന്നു ശ്രമം. 12 - 13 ഓവറിൽ കളി തീർക്കാൻ എന്ന പോലെയാണ് ഞങ്ങൾ കളിച്ചത്. ഇത് പോലെയാണ് കളിയെങ്കില്‍ പ്ലേ ഓഫിലെത്തിയിട്ടൊന്നും കാര്യമില്ല. മെച്ചപ്പെട്ടേ പറ്റൂ. - ഗംഭീർ പറഞ്ഞു.
കഴിവിൻറെ പരമാവധി ശ്രമിച്ച് ട്രോഫിയും കൊണ്ട് തിരിച്ചെത്താനാകും തങ്ങളുടെ ലക്ഷ്യമെന്ന് കളിക്ക് ശേഷം ടീം ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ പറഞ്ഞു. നിർഭാഗ്യവശാൽ രണ്ട് കളികൾ അടുത്തെത്തി തോറ്റു. ഇനി മുന്നിലുള്ള മൂന്ന് കളികളും ജയിച്ചേ പറ്റൂ. അതിനാകും ഇനിയുള്ള ശ്രമം. കൊൽക്കത്തയുടെ ആരാധകർക്ക് നന്ദി പറയാനും ഷാരൂഖ് ഖാൻ മറന്നില്ല.