ആരാണീ ഖെജ്രോലിയ
രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് കുൽവന്ത് ഖെജ്രോലിയ വരുന്നത്. വെറും 7 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രമേ കുൽവന്ത് ഖെജ്രോലിയയ്ക്ക് ക്രിക്കറ്റിൽ ഉള്ളൂ. കുൽവന്ത് ഖെജ്രോലിയയുടെ ആദ്യത്തെ ഐ പി എൽ സീസണാണ് ഇത്. ഇത്തവണ ലേലത്തിൽ മുംബൈ ഇന്ത്യൻസാണ് ഈ 25കാരനെ വാങ്ങിയത്.
ഹോട്ടലിൽ വെയ്റ്റർ
ഗോവയിലെ ഒരു ഹോട്ടലിൽ വെയ്റ്ററായി ജോലിയെടുക്കുകയായിരുന്നു കറച്ച് കാലം മുമ്പ് വരെ കുൽവന്ത് ഖെജ്രോലിയ. ഖെജ്രോലിയ ക്രിക്കറ്റ് കളിക്കും എന്ന കാര്യം പോലും വീട്ടുകാർക്ക് അറിയില്ലായിരുന്നു. പകൽ ജോലിയെടുക്കും, വൈകിട്ട് ജിമ്മിൽ പോകും. നല്ലൊരു ഷൂ വാങ്ങാൻ പോലും പണമുണ്ടായിരുന്നില്ല - ഖെജ്രോലിയ പറയുന്നു.
ബ്രേക്കായത് ദില്ലി
ദില്ലിയിലെ എൽ ബി ശാസ്ത്രി ക്ലബിലെത്തിയതോടെയാണ് ഖെജ്രോലിയയുടെ തലവര തെളിഞ്ഞത്. ഗൗതം ഗംഭീറും നിതീഷ് റാണയും ഉന്മുക്ത് ചന്ദുമൊക്കെ എൽ ബി ശാസ്ത്രി ക്ലബിന്റെ ഉൽപ്പന്നങ്ങളാണ്. ഇതോടെ ഖെജ്രോലിയ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു.
ഖെജ്രോലിയ ഹാപ്പിയാണ്
മുംബൈ ഇന്ത്യൻസ് പോലെ ഒരു ടീമിനൊപ്പം ചേരാൻ പറ്റിയതിൽ ഖെജ്രോലിയ ഹാപ്പിയാണ്. ആകെ ഒരു സങ്കടം ഒരു കളിയിൽ പോലും ഇറങ്ങാൻ പറ്റിയില്ല എന്നത് മാത്രം. സച്ചിൻ, മഹേള, ജോണ്ടി റോഡ്സ്, രോഹിത് ശര്‍മ, മലിംഹ, ഹർഭജൻ തുടങ്ങിയ വമ്പൻമാർക്കൊപ്പം മുംബൈ ക്യാമ്പിലെ അനുഭവങ്ങൾ വരും കാലത്ത് ഖെജ്രോലിയയ്ക്ക് വൻ മുതൽക്കൂട്ടാകും എന്നത് ഉറപ്പ്.