ഹൈദരാബാദ്: ചെറിയ സ്കോർ മാത്രം പിറന്ന ഹൈദരാബാദിലെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സ് ഇലവനെ 5 റൺസിന് തോൽപിച്ച് സൺറൈസേഴ്സ് മുന്നോട്ട്. വെറും അഞ്ച് റൺസിനാണ് ഹൈദരാബാദ് തടി രക്ഷിച്ചത്. 95 റൺസെടുത്ത മനൻ വോറയുടെ ഒറ്റയാൾ പോരാട്ടത്തെ ഹൈദരാബാദ് മറികടന്നത് ഭുവനേശ്വറിൻറെ ബ്രില്യൻസിലാണ്. ഭുവി അഞ്ച് വിക്കറ്റ് വീഴ്ത്തി. സ്കോർ ഹൈദരാബാദ് ആറിന് 159. പഞ്ചാബ് 154 ഓളൗട്ട്.
താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന പഞ്ചാബിന് വേണ്ടി ഇറങ്ങിയ നാല് വിദേശി ബാറ്റ്സ്മാൻമാരും പരാജയപ്പെട്ടു. ഓപ്പണർ ഹാഷിം അംല നേരിട്ട ആദ്യപന്തിൽ തന്നെ പുറത്തായി. ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെൽ 10, മില്ലർ 1, മോർഗൻ 13, സാഹ 0, അക്ഷർ പട്ടേൽ 7, മോഹിത് ശർമ 10, കരിയപ്പ 1, ഇഷാന്ത് 2 എന്നിങ്ങനെയാണ് പിന്നാലെ വന്നവരുടെ സ്കോറുകൾ. 50 പന്തിൽ ഒന്പത് ഫോറും അഞ്ച് സിക്സും പറത്തിയാണ് വോറ കരിയറിലെ ഏറ്റവും മികച്ച ഐ പി എൽ ഇന്നിംഗ്സ് കളിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിംഗ്സ് മുഴുവൻ ബാറ്റ് ചെയ്ത ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ മികവിലാണ് 159 റൺസിൽ എത്തിയത്. 54 പന്തുകൾ കളിച്ച വാർണർ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 70 റൺസടിച്ചു. വാർണറെ കൂടാതെ 34 റൺസെടുത്ത നമൻ ഓജ, 15 റൺസെടുത്ത ധവാൻ, 12 റൺസെടുത്ത ഹൂഡ എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. യുവരാജ് നേരിട്ട ആദ്യപന്തിൽ പുറത്തായി.