കാൺപൂർ: 10.5 ഓവറിൽ വിക്കറ്റ് പോകാതെ 110 കടന്ന ഗുജറാത്ത് ലയൺസ് വെറും 154 റൺസിന് ഓളൗട്ടാകുക. സ്കോർ 20 പോലും എത്തുന്നതിന് മുന്പ് മൂന്നിൽ രണ്ട് പ്രമുഖരെയും നഷ്ടപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദ് പാട്ടും പാടി ഈ സ്കോർ അടിച്ചെടുക്കുക. ആധികാരിക ജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിൽ കടക്കുന്പോൾ ഒത്തുകളി വല്ലതുമാണോ എന്ന് ആരാധകർ സംശയിച്ചാൽ പോലും തെറ്റ് പറയാൻ പറ്റില്ല.
അത്രയ്ക്കും നാടകീയമായിരുന്നു സൺറൈസേഴ്സിൻറെ വിജയം. പ്ലേ ഓഫ് കളിക്കണമെങ്കിൽ ജയിച്ചേ തീരു എന്ന സ്ഥിതിയിൽ ഗുജറാത്തിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലേ അടിച്ചുതകർത്ത ഇഷൻ കിഷാനും ഡ്വെയ്ൻ സ്മിത്തും ചേർന്ന് അവരെ 111 വരെ എത്തിച്ചു. എന്നാൽ അടുത്ത 44 റൺസ് എടുക്കുന്പോഴേക്കും ഗുജറാത്തിന് 10 വിക്കറ്റുകളാണ് നഷ്ടമായത്.
54 റൺസെടുത്ത സ്മിത്തിനെ നഷ്ടമായതിന് ശേഷം എത്തിയവരിൽ രവീന്ദ്ര ജഡേജ മാത്രമാണ് ഗുജറാത്തിന് വേണ്ടി രണ്ടക്കം കടന്നത്. ഇഷൻ കിഷാൻ 61 റൺസടിച്ചു. സുരേഷ് റെയ്ന 2, ദിനേശ് കാർത്തിക് ൦, ഫിഞ്ച് 2, ജഡേജ 20, ഫോക്നർ 8, സാംഗ്വാൻ 0, സോണി 0, പ്രവീൺകുമാർ 1, മുനാഫ് പട്ടേൽ 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. ഭുവനേശ്വർ കുമാർ രണ്ടും സിറാജ് നാലും റഷീദ് ഖാൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ശിഖർ ധവാനെ 18 റൺസിനും ഹെൻറിക്കസിനെ 4 റൺസിനും നഷ്ടമായി. എന്നാൽ അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറും യുവതാരം വിജയ് ശങ്കറും ചേർന്ന് അവരെ അനായാസം വിജയത്തിലേക്കും പ്ലേ ഓഫിലേക്കും എത്തിച്ചു. ഇന്ന് കൊൽക്കത്ത മുംബൈയോടും പുനെ പഞ്ചാബിനോടും തോറ്റാൽ രണ്ടാം സ്ഥാനക്കാരായി ഹൈദരാബാദിന് പ്ലേ ഓഫ് കളിക്കാം.