സ്വപ്നം പോലൊരു തുടക്കം
സ്വന്തം ഹോം ഗ്രൗണ്ടിൽ സ്വപ്നം പൊലൊരു തുടക്കമാണ് മുംബൈ ഇന്ത്യൻസിന് കിട്ടിയത്. നിർണായകമായ ടോസ് കിട്ടി. ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ ഓവറിൽ മക്ലനാഗൻ രാഹുൽ ത്രിപാഠിയെയും രണ്ടാം ഓവറിൽ ലസിത് മലിംഗ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി. ഫോമിലുള്ള രണ്ട് ബാറ്റ്സ്മാൻമാരും കൂടാരം കയറുമ്പോൾ പുനെയുടെ സ്കോർ വെറും 9.
രക്ഷാപ്രവർത്തനം
മുംബൈയ്ക്കെതിരെ എപ്പോഴും മികച്ച പ്രകടനം നടത്തുന്ന അജിൻക്യ രഹാനെ, മനോജ് തിവാരി എന്നിവരുടെ വകയായിരുന്നു രക്ഷാ പ്രവർത്തനം. ഇരുവരും ചേർന്ന് സകോര്‍ 89 വരെ എത്തിച്ചു. കുറച്ച് പതുക്കെ ആണെങ്കിലും രണ്ടുപേരും ഫിഫ്റ്റിയും അടിച്ചു. രഹാനെ 43 പന്തിൽ 56ഉം മനോജ് തിവാരി 48 പന്തിൽ 58ഉം.
ധോണിയുടെ വെടിക്കെട്ട്
18 ഓവറുകൾ തീരുമ്പോൾ പുനെയുടെ സ്കോർ വെറും 121. ധോണി 17 പന്തിൽ 14 റൺസ്. പിന്നീടുള്ള 12 പന്തിൽ പുനെ അടിച്ചത് 41 റൺസ്. ഇതിൽ ധോണിയുടെ സംഭാവന 26 റൺസ്. 26 പന്തിൽ അഞ്ച് സിക്സറുമായി 40 റൺസടിച്ച് പുറത്താകാതെ നിന്ന ധോണിയാണ് പുനെയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
കളി തിരിഞ്ഞ നിമിഷങ്ങൾ
അഞ്ചാം ഓവറിൽ ഷാർദുൾ താക്കൂറിന്റെ കയ്യില്‍ത്തട്ടി പാർഥിവ് പട്ടേലിന്റെ സ്ട്രൈറ്റ് ഡ്രൈവ് വിക്കറ്റിൽ കൊള്ളുമ്പോൾ ലെൻഡൽ സിമൺസ് ക്രീസിന് പുറത്ത്. 5 റൺസുമായി റണ്ണൗട്ട്. അടുത്ത ഓവറിൽ വാഷിങ്ടൺ സുന്ദർ രോഹിത് ശർമയെ എല്‍ ബിയിൽ കുടുക്കി. സ്കോർ 1. ഇതേ ഓവറില്‍ പന്ത് അമ്പാട്ടി റായുഡു സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തി. സ്കോർ 0. സുന്ദറിന്റെ പന്തിൽ പൊള്ളാർഡ് കൂടി സ്മിത്തിന്റെ ക്യാച്ചിൽ ഔട്ടായതോടെ മുംബൈയുടെ പണി തീർന്നു.
പീപ്പീയടിച്ചുനോക്കി പക്ഷേ
പവർ പ്ലേയിൽ 3 സിക്സുകളും എണ്ണം പറഞ്ഞ ബൗണ്ടറികളും അടിച്ച് പാർഥിവ് പട്ടേൽ ഒരറ്റത്ത് ഉറച്ച് നിന്നെങ്കിലും കൂട്ടുകെട്ടിന് ആരും ഉണ്ടായില്ല. ഹര്‍ദീക് പാണ്ഡ്യ 14ഉം ക്രുനാൽ പാണ്ഡ്യ 15ഉം മക്ലനാഗൻ 12ഉം ഭുമ്ര 16ഉം റൺസടിച്ചു. പക്ഷേ ഇതൊന്നും തോൽവിയെ തടയാൻ പോരായിരുന്നു.
പുനെയ്ക്ക് കന്നി ഫൈനൽ
20 റൺസ് വിജയത്തോടെ പുനെ ആദ്യമായി ഐ പി എൽ ഫൈനലിൽ എത്തി. മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദർ മാൻ ഓഫ് ദ മാച്ചായി. അവസാന രണ്ടോവറിൽ ധോണി അടിച്ച റൺസുകളും ആറും എട്ടും ഓവറുകളിൽ സുന്ദർ വീഴ്ത്തിയ വിക്കറ്റുകളുമാണ് കളിയിൽ നിർണായകമാണ്. കൊൽക്കത്ത - ഹൈദരാബാദ് കളിയിലെ വിജയികളുമായി മുംബൈയ്ക്ക് ഇനി രണ്ടാം ക്വാളിഫയർ കളിക്കാം.