എലിമിനേറ്ററിലെ ആ കളി
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കടുത്ത പ്രഷറിലാണ് ഗൗതിയും സംഘവും ബാംഗ്ലൂരിൽ കളിക്കാൻ ഇറങ്ങിയത്. ആറ് കളിയിൽ അഞ്ച് തോൽവിയുമായി പ്ലേ ഓഫിൽ നാലാം സ്ഥാനത്തായിപ്പോയ ടീം. എന്നാൽ ടീമിൽ നാല് കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് ഗൗതം ഗംഭീർ കൊൽക്കത്തയെ നയിച്ചത്. ഗ്രാൻഡ് ഹോമിന് പകരംവന്ന കൊർടർനീൽ ഹൈദരാബാദിനെ വരച്ച വരയിൽ നിർത്തിയപ്പോൾ കുൽദീപ് യാദവിന് പകരം വന്ന ചൗള വാർണറെ വീഴ്ത്തി കളി തിരിച്ചു.
ബാറ്റിംഗും പൊളിച്ചു
ആറോവറിൽ 48 റൺസെടുക്കാൻ വേണ്ടി തന്നെക്കാൾ വേഗത്തിൽ ബാറ്റ് ചെയ്യുന്ന എല്ലാവരെയും ഗംഭീർ പരീക്ഷിച്ചു. ക്രിസ് ലിന്നിനൊപ്പം ഉത്തപ്പയെ ഇറക്കി. യൂസഫ് പത്താനെ വൺഡൗണാക്കി ഇറക്കി. എന്നാൽ മൂവരും ഠപ്പെന്ന് കൂടാരം കയറി കളി തോൽക്കും എന്ന നിലയിലായ കൊൽക്കത്തയെ ഒരു ക്ലാസ് ഇന്നിംഗ്സിലൂടെ ഗംഭീർ മനോഹരമായി ക്വാളിഫയറിൽ എത്തിച്ചു.
ഓറഞ്ച് ക്യാപ്പിന് തൊട്ടരികെ
പ്രിയപ്പെട്ട ഓപ്പണിംഗ് സ്ഥാനം നരെയ്ന് വേണ്ടി ത്യജിച്ചില്ലെങ്കിൽ ഡേവിഡ് വാർണറിന് തൊട്ടടുത്ത് എത്തുമായിരുന്നു ഗംഭീര്‍. 14 കളിയിൽ ഓപ്പണറായ വാർണർ 641 റൺസടിച്ചപ്പോൾ ഗംഭീറിന്റെ അക്കൗണ്ടിൽ 486 റൺസുണ്ട്. രണ്ട് ബിഗ് മാച്ചുകൾ ബാക്കി നിൽക്കേ വേണമെങ്കിൽ ഗംഭീറിന് ഓറഞ്ച് ക്യാപ് വരെ സ്വപ്നം കാണാവുന്നതേ ഉള്ളൂ. 129 സ്ട്രൈക്ക് റേറ്റും 44ന് മേൽ ശരാശരിയും ഗംഭീറിന് ഈ സീസണിലുണ്ട്.
ബിഗ് മാച്ച് പ്ലേയർ
എലിമിനേറ്ററിൽ കടുത്ത സാഹചര്യത്തിൽ ഒരു നിർണായക ഇന്നിംഗ്സുമായി ഗംഭീർ കളി ജയിപ്പിച്ചപ്പോൾ ആരും അത്ഭുതപ്പെട്ടില്ല. അതാണ് ഗംഭീർ. 2007 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസടിച്ചതും ഫൈനലിൽ ടോപ് സ്കോററായതും ഗംഭീറായിരുന്നു. ഓസ്ട്രേലിയയിൽ ഇന്ത്യ സി ബി സീരിസ് ജയിച്ചപ്പോളും ഗംഭീറായിരുന്നു ടോപ് സ്കോറർ.
കഴിഞ്ഞില്ല റെക്കോർഡുകൾ
ഇന്ത്യ ഏകദിനത്തിൽ ഒന്നാം നമ്പറായ 2008 ൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസടിച്ചത് ഗംഭീർ. ഇന്ത്യ 2009ൽ ടെസ്റ്റിൽ ഒന്നാം നമ്പറായപ്പോൾ ഏറ്റവും കൂടുതൽ റൺസടിച്ച് 2009 ലെ ലോക ടെസ്റ്റ് പ്ലേയർ ഓഫ് ദ ഇയറായി ഗൗതി. ഇന്ത്യ 2010ൽ ഏഷ്യകപ്പ് ജയിച്ചപ്പോഴും ഇന്ത്യയുടെ റൺവേട്ടക്കാരൻ ഗംഭീർ തന്നെ.
2011 ലോകകപ്പിൽ
2007 ട്വന്റി 20 ലോകകപ്പോടെ ധോണി ഉദിച്ചുയരുകയായിരുന്നു. എന്നാൽ എം എസ് ധോണിയുടെ ഏറ്റവും വലിയ നേട്ടമായി പറയപ്പെടുന്നത് 2011 ലോകകപ്പാണ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ റൺ ഗെറ്ററായിരുന്നു ഗൗതി. ഫൈനലിൽ സച്ചിനും സേവാഗും പരാജയപ്പെട്ടപ്പോൾ ഇന്ത്യയുടെ ടോപ് സ്കോററായി ഒരറ്റം കാത്തതും ഗൗതം ഗംഭീറാണ്.
ദേശീയ ടീമിന് വേണ്ട
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഗംഭീർ വൈകാതെ ദേശീയ ടീമിൽ നിന്നും പുറത്തായി. ക്യാപ്റ്റൻ ധോണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഗംഭീർ പരസ്യമായി തുറന്നടിച്ചിരുന്നു. ഏതാനും കളികളിൽ ഫോമൗട്ടായതും ഗംഭീറിനെ പുറത്താക്കുകയായിരുന്നു എന്ന് വേണം പറയാൻ, ധോണി മാറി വിരാട് കോലി ക്യാപ്റ്റനായ ശേഷം ടെസ്റ്റിലേക്ക് തിരിച്ചുവരവിന് അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല.