മുംബൈ: ഐ പി എല്ലിന്റെ പതിനൊന്നാം സീസണിലേക്ക് പരമാവധി 5 കളിക്കാരെ വീതം നിലനിർത്താൻ ടീമുകൾക്ക് അനുമതി. ഇതിൽ മൂന്ന് പേരെയാണ് ശരിക്കും നിലനിർത്താൻ പറ്റുക. ബാക്കി രണ്ട് പേരെ റീട്ടെയ്ൻ കാർഡ് ഉപയോഗിച്ചും. ഐ പി എൽ പത്ത് വർഷം പൂർത്തിയാക്കിയ സ്ഥിതിക്ക് മുഴുവൻ ടീമിലെയും മുഴുവൻ താരങ്ങളെയും ലേലത്തിന് വിടണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഐ പി എൽ ഗവേണിങ് കൗൺസിലിന്റെ തീരുമാനം മറിച്ചായിരുന്നു.
ഓരോ ടീമിനും നിലനിർത്താവുന്ന പരമാവധി അഞ്ച് കളിക്കാരിൽ മൂന്ന് പേർ ഇന്ത്യൻ താരങ്ങളായിരിക്കണം. രണ്ട് ഓവർസീസ് കളിക്കാരെയും നിലനിർത്താം. കളിക്കാരെ വാങ്ങുന്നതിനും നിലനിർത്തുന്നതിനുമായി പരമാവധി 80 കോടി രൂപ ഓരോ ടീമിനും മുടക്കാം. 2019 സീസണിലേക്ക് ഇത് 82 കോടിയും 2020ലേക്ക് ഇത് 85 കോടിയും ആയിരിക്കും. 2017ൽ ഇത് 66 കോടിയായിരുന്നു.
ചെന്നൈ, രാജസ്ഥാൻ ടീമുകൾക്ക് അവരുടെ 2015 സ്ക്വാഡിൽ നിന്നും 5 കളിക്കാരെയാണ് നിലനിർത്താൻ സാധിക്കുക. മൂന്ന് കളിക്കാരെ നിലനിർത്തുന്ന ടീമിന് ആകെ തുകയായ 80 കോടിയിൽ നിന്നും 33 കോടി രൂപ നഷ്ടമാകും. രണ്ട് പേരെ നിലനിർത്തുന്ന ടീമിന് ഇത് 21 കോടിയും ഒരാളെ മാത്രം നിലനിർത്തുന്ന ടീമിന് ഇത് 12.5 കോടിയും ആയിരിക്കും.