ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാനും അവകാശപ്പെട്ട ഒരു റെക്കോർഡുണ്ട്. മൂന്ന് ട്രിപ്പിള്‍ സെഞ്ചുറികൾ. അന്താരാഷ്ട്ര മത്സരത്തിലോ ആഭ്യന്തര മത്സരത്തിലോ മൂന്ന് ട്രിപ്പിൾ അടിച്ചിട്ടുള്ള വേറൊരു ഇന്ത്യൻ ബാറ്റ്സ്മാനില്ല. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമ്പോൾ ബാറ്റെടുത്താൽ ജഡേജയുടെ മുട്ടിടിക്കും. പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ജഡ്ഡുവിന് പറ്റാറില്ല.
രഞ്ജി ട്രോഫിയിൽ പക്ഷേ ജഡേജ പുലിയാണ്. സൗരാഷ്ട്രയ്ക്ക് വേണ്ടി അഞ്ചാമനായി ക്രീസിലെത്തിയ ജഡേജ ജമ്മു കാശ്മീരിനെതിരെ അടിച്ചെടുത്തത് കൂറ്റൻ ഒരു ഡബിൾ സെഞ്ചുറി. 313 പന്തിൽ 23 ഫോറും രണ്ട് സിക്സും സഹിതമാണ് ജഡേജ 201 റൺസെടുത്തത്. മുൻനിര തകർന്നുപോയ കളിയിൽ അഞ്ചാമനായിട്ടാണ് ജഡേജ ക്രീസിലെത്തിയത്. ഷെൽഡൻ ജാക്സനൊപ്പം (180) 199 റണ്‍സിന്റെ കൂട്ടുകെട്ടും ജഡേജ ഉണ്ടാക്കി.
രവീന്ദ്ര ജഡേജയുടെ ഡബിൾ സെഞ്ചുറിയുടെ മികവിൽ ഏഴ് വിക്കറ്റിന് 624 റൺസെടുത്ത് സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിക്കുളള ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടതോടെയാണ് ജഡേജ സൗരാഷ്ട്രയ്ക്ക് വേണ്ടി രഞ്ജി കളിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയിലും ജഡേജയ്ക്ക് അവസരം കിട്ടിയിരുന്നില്ല. രഞ്ജിയുടെ ഒരൊറ്റ സീസണിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറി അടിച്ച റെക്കോർഡും ജഡേജയുടെ പേരിലുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ടെസ്റ്റില്‍ ജഡേജയ്ക്ക് ഇത് വരെ ഒരു സെഞ്ചുറിയില്ല.