തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ കരുത്തരായ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് വിജയം. 310 റൺസിനാണ് കേരളം സൗരാഷ്ട്രയെ തോൽപ്പിച്ചത്. 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ സൗരാഷ്ട്ര വെറും 95 റൺസിന് ഓളൗട്ടായി. 31 ന് ഒന്ന് എന്ന നിലയിൽ അവസാന ദിവസം കളിക്കാൻ ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് കേരളത്തിന്റെ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റിയില്ല. സ്കോർ കേരളം 225, ആറിന് 411. സൗരാഷ്ട്ര 232, 95.
കേരളത്തിന് വേണ്ടി രഞ്ജി കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന കർണാടക ബാറ്റ്സ്മാനും പാതിമലയാളിയുമായ റോബിന്‍ ഉത്തപ്പയുടെ പുതിയ ടീമാണ് സൗരാഷ്ട്ര. 86 റൺസടിച്ച റോബിൻ ഉത്തപ്പയുടെ മികവിൽ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ നോക്കൗട്ട് റൗണ്ടിൽ കടക്കാൻ ജയിച്ചേ പറ്റൂ എന്ന സ്ഥിതിയിലായി കേരളം. നാല് വിക്കറ്റ് വീഴ്ത്തിയ സക്സേന, മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയ ജോസഫ്, അക്ഷയ് എന്നിവരാണ് കേരളത്തിന് വേണ്ടി ബൗളിംഗിൽ തിളങ്ങിയത്.
ഹാട്രിക് സെഞ്ചുറിയുമായി കളം നിറഞ്ഞ സഞ്ജു സാംസന്റെ 175 റൺസിന്റെ മികവിലാണ് ഇന്ത്യൻ വിജയം. ജമ്മു കാശ്മീരിനെതിരെയും ബോർഡ് പ്രസിഡണ്ട് ഇലവന് വേണ്ടി ശ്രീലങ്കയ്ക്കെതിരെയും സെഞ്ചുറി നേടിയ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണ് സൗരാഷ്ട്രയ്ക്ക് എതിരെ പിറന്നത്. നേരത്തെ 68 റൺസുമായി സഞ്ജു ഒന്നാം ഇന്നിംഗ്സിലും ഒടോപ് സ്കോററായിരുന്നു. സഞ്ജുവിനൊപ്പം അരുൺ കാർത്തിക്കും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് കേരളത്തിന് 6ന് 411ലെത്തി ഡിക്ലയർ ചെയ്യാനായത്.