ദില്ലി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ വിരാട് കോലിക്ക് അപൂർവ്വമായ റെക്കോർഡ്. മൂന്ന് ടെസ്റ്റുകളുടെ പരന്പരയിൽ മൂന്നിലും സെഞ്ചുറി നേടുക എന്ന റെക്കോർഡാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത്. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറിയടിച്ച കോലി നാഗ്പൂരിൽ കളിച്ച ഏക ഇന്നിംഗ്സിൽ ഡബിൾ സെഞ്ചുറി അടിച്ചിരുന്നു. ഇപ്പോളിതാ ദില്ലിയിൽ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്നു.
186 പന്തിൽ 16 ബൗണ്ടറികൾ സഹിതമാണ് കോലി 156 റൺസടിച്ചത്. സെഞ്ചുറി നേടിയ ഓപ്പണർ മുരളി വിജയുടെ കൂടെ ചേർന്ന് 283 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും വിരാട് ഉണ്ടാക്കി. ഇരുപത്തി ഒൻപതുകാരനായ വിരാട് കോലിയുടെ ഇരുപതാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോലിയുടെ അമ്പത്തിരണ്ടാം സെഞ്ചുറിയാണ് ഇത്. ഏറ്റവും വേഗത്തിൽ 52 സെഞ്ചുറികൾ എന്ന റെക്കോർഡും കോലിക്ക് സ്വന്തം.
കഴിഞ്ഞില്ല, ടെസ്റ്റ് ക്രിക്കറ്റിൽ 5000 റണ്‍സ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ 16000 റൺസ് എന്നീ നാഴികക്കല്ലുകളും വിരാട് കോലി പിന്നിട്ടു. ഇത് രണ്ടും റെക്കോർഡ് വേഗത്തിലാണ് എന്നത് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. അറുപത്തിമൂന്നാം ടെസ്റ്റ് കളിക്കുന്ന വിരാട് കോലിയുടെ പേരിൽ 5126 റൺസായി. 202 ഏകദിനത്തിൽ നിന്നും 32 സെഞ്ചുറിയടക്കം 9030 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.