ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ തുടര്‍ന്നേക്കുമെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ വിരാട് കോലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള ശീതസമരത്തിന് പിന്നാലെയാണ് ഇന്ത്യൻ ടീമിൻറെ കോച്ചിനെ മാറ്റുന്ന കാര്യത്തിൽ നീക്കം ശക്തമായത്. പുതിയ കോച്ചിനെ നിയമിക്കാനായി ബി സി സി ഐ അപേക്ഷയും സ്വീകരിച്ചിരുന്നു. ഈ ചാമ്പ്യൻസ് ട്രോഫിയോടെ കുംബ്ലെയുടെ ഒരു വർഷത്തെ കാലാവധി അവസാനിക്കാനിരിക്കേയാണ് ഇത്.
മുൻ താരങ്ങളും ബി സി സി ഐ ഉപദേശക സമിതി അംഗങ്ങളുമായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവർക്കാണ് പുതിയ കോച്ചിനെ നിയമിക്കാനുള്ള ഉത്തരവാദിത്തം. എന്നാൽ അനിൽ കുംബ്ലെയെ ഇപ്പോൾ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്നതിനോട് ഇവർക്ക് യോജിപ്പില്ല എന്നാണ് അറിയുന്നത്. അടുത്തതായി നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനം വരെയെങ്കിലും കുംബ്ലെ കോച്ചായി തുടരും എന്നാണ് ഇപ്പോൾ അറിയുന്നത്.
ക്യാപ്റ്റനും കോച്ചും രണ്ട് മനസായി കളിച്ചാൽ എങ്ങനെ ടീം മുന്നോട്ട് പോകും എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉപദേശക സമിതി കുറച്ച് സമയം കൂടി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അനിൽ കുംബ്ലെയെ കൂടാതെ, വീരേന്ദർ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ് തുടങ്ങിയവരും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.