മുംബൈ: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണം എന്നായിരുന്നു പരിശീലകൻ അനിൽ കുംബ്ലെയ്ക്ക് താൽപര്യം എന്ന് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് ടോസ് ലഭിച്ചെങ്കിലും ആദ്യം ഫീൽഡ് ചെയ്യാനായിരുന്നു ക്യാപ്റ്റൻ വിരാട് കോലി തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാൻ അവസരം കിട്ടിയ പാകിസ്താൻ 338 റൺസടിച്ചു. കൂറ്റൻ സ്കോർ പിന്തുടർന്നപ്പോൾ പരിഭ്രമിച്ച ഇന്ത്യയാകട്ടെ 158ൽ ഓളൗട്ടായി കളി തോറ്റു. കപ്പും പോയി.
ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് പരിശീലകനായിരുന്ന അനില്‍ കുംബ്ലെ രാജിവെച്ചതോടെയാണ് പല വെളിപ്പെടുത്തലുകളും വരുന്നത്. ഫൈനലില്‍ ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു കുംബ്ലെയ്ക്ക് താൽപര്യമെന്ന് ബി സി സി ഐയിലെ ഉന്നതനെ ഉദ്ധരിച്ച് എന്‍ ഡി ടി വിയാണ് റിപ്പോർട്ട് ചെയ്തത്. ആദ്യം ബാറ്റ് ചെയ്താലും ഇന്ത്യ ജയിക്കുമായിരുന്നു എന്ന് ഉറപ്പ് പറയാനൊന്നും പറ്റില്ല എന്നത് വേറെ കാര്യം.
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യൻ താരങ്ങൾ വലിയ ആശങ്കയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. കളി തോറ്റാൽ ചെറിയ കുട്ടികളെ എന്ന പോലെ കുംബ്ലെ ശകാരിക്കുമായിരുന്നത്രെ. പ്രഫഷണലായ സമീപനമല്ല കളിക്കാരോടെ കുംബ്ലെയ്ക്ക് ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് അനിൽ കുംബ്ലെ പരീശീലക സ്ഥാനം രാജിവെച്ചത്.